26 വർഷം മലേറിയക്കെതിരെ; വി.സുരേശൻ വിരമിക്കുന്നു
Mail This Article
കാഞ്ഞങ്ങാട് ∙ സംസ്ഥാനത്ത് കൂടുതൽ കാലം ജില്ലാ മലേറിയ ഓഫിസർ തസ്തികയിൽ ജോലി ചെയ്ത ഉദ്യോഗസ്ഥൻ എന്ന നേട്ടവുമായി വി.സുരേശൻ ഔദ്യോഗിക ജീവിതത്തിൽ നിന്നു പടിയിറങ്ങുന്നു. നീണ്ട 26 വർഷമാണ് ഇദ്ദേഹം ജില്ലാ മലേറിയ ഓഫിസർ തസ്തികയിൽ ജോലി ചെയ്തത്. ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കാലം ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനെന്ന നേട്ടവും ഇദ്ദേഹത്തിനുണ്ട്.
1990ൽ നീലേശ്വരം ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1996ൽ കണ്ണൂർ ജില്ലാ മലേറിയ ഓഫിസറായി നിയമിതനായി. 2000ത്തിൽ കാസർകോട് ജില്ലാ മലേറിയ ഓഫിസറായി ചുമതലയേറ്റു. ജില്ലയിൽ ചിക്കുൻഗുനിയ പടർന്നപ്പോഴും കാസർകോട് കസബ കടപ്പുറം, കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം എന്നിവിടങ്ങളിൽ തദ്ദേശീയ മലമ്പനി റിപ്പോർട്ട് ചെയ്തപ്പോഴും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്.
പൊതുജനാരോഗ്യ മേഖലയിലെ മികച്ച സേവനത്തിന് ഐഎംഎയുടെ ആരോഗ്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന് പുറമേ സംഘടനാ രംഗത്തും സജീവമായിരുന്നു. കെജിഒഎ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച ഗായകൻ കൂടിയാണ്. നീലേശ്വരം പഴനെല്ലി സ്വദേശിയായ ഇദ്ദേഹം നിലവിൽ ആലിൻ കീഴിലാണ് താമസം. എൽഐസി നീലേശ്വരം ശാഖയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.രേഖ ആണ് ഭാര്യ. കോഴിക്കോട് എൻഐടിയിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനി എസ്.ഗീതിക, കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ 8-ാം ക്ലാസ് വിദ്യാർഥി എസ്.ഗൗതം എന്നിവർ മക്കളാണ്.