ഭൂമിക്കടിയിലൂടെ ഗതിമാറി ഒഴുകി തോട്; 5 ലോഡ് ചെങ്കല്ല് ഇട്ടെങ്കിലും കുഴി അടഞ്ഞില്ല, ഇനി...
Mail This Article
രാജപുരം ∙ കനത്ത മഴയിൽ തോട് ഭൂമിക്കടിയിൽ കൂടി ഗതിമാറി ഒഴുകിയതോടെ ആശങ്കയിലായി പരിസരവാസികൾ. കോടോം ബേളൂർ പഞ്ചായത്തിലെ ബേളൂർ കുന്നുംവയലിലാണ് കനത്ത മഴയിൽ തോട് ഗതി മാറി ഒഴുകാൻ തുടങ്ങിയത്. ഒഴുകിയിരുന്ന ദിശയുടെ ഇടത് ഭാഗത്തേക്കാണ് ഗതിമാറ്റം സംഭവിച്ചിട്ടുള്ളത്. തോടിൽ തന്നെ രൂപപ്പെട്ട ഗർത്തത്തിലൂടെ 5 മീറ്റർ മാറി സമീപത്തെ ബി.കെ.സുരേഷിന്റെ കമുകിൻ തോട്ടത്തിലാണ് വെള്ളം പൊങ്ങുന്നത്. നിലവിൽ കമുകിൻ തോട്ടം, നെൽവയൽ തുടങ്ങി ഒരു കിലോ മീറ്റർ ദൂരത്തിൽ 50 ഏക്കറോളം വരുന്ന കൃഷി ഭൂമി വെള്ളത്തിനടിയിലാണ്.
കൃഷി സ്ഥലത്ത് കൂടി ഒഴുകുന്ന വെളളം തുടർന്ന് കുന്നുംവയൽ-വെള്ളച്ചാൽ തോട്ടിൽ പതിക്കുകയാണ് ചെയ്യുന്നത്. കമുകിൻ തോട്ടങ്ങൾ കല്ലും മണ്ണും നിറഞ്ഞ നിലയിലാണ്. ബേളൂരിലെ ബി.കെ.സുരേഷ്, എ.ശ്രീദേവി, ഗോകുൽ കൃഷ്ണൻ തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. കൃഷി നാശം വരുമെന്ന് ആശങ്കയും കർഷകർക്കുണ്ട്. ആദ്യം ചെറിയ കുഴി ഉണ്ടായിരുന്നത് പിന്നീട് സമീപത്തെ മണ്ണിടിഞ്ഞ് വലിയ കുഴിയായതോടെ നാട്ടുകാർ ആശങ്കയിലായി. കിണറിൽ കലക്ക വെള്ളവും മണ്ണും നിറഞ്ഞതോടെ സമീപത്തെ വീട്ടുകാരുടെ കുടിവെള്ളവും വഴിമുട്ടി. മോട്ടർ പുരകളും വെള്ളത്തിലായി.
5 ലോഡ് ചെങ്കല്ല് ഇട്ടെങ്കിലും കുഴി അടഞ്ഞില്ല
4 ദിവസം മുൻപാണ് കുഴി രൂപപ്പെട്ടത്. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴി നിറയ്ക്കാൻ 5 ലോഡ് ചെങ്കല്ല് ഇട്ടെങ്കിലും കുഴി അടഞ്ഞില്ല. അത്രയും കല്ലുകൾ എവിടെ പോയെന്നു പോലും അറിയില്ല. ഭയാനകമാണ് സ്ഥിതി. ഇന്നലെ മുതൽ പാർശ്വ ഭാഗത്ത് നിന്നും മൺതിട്ട ഇടിഞ്ഞ് വീഴാനും തുടങ്ങിയതോടെ ഭൂമിക്കടിയിൽ ഉരുൾപൊട്ടൽ ഉണ്ടായതാണോ എന്നും സംശയമുണ്ട്. - പി.ഗോപി, വാർഡംഗം, കോടോം ബേളൂർ പഞ്ചായത്ത്
പുതിയ ചാലു കീറി പരിഹരിക്കാൻ ശ്രമം
"തോട് ഗതി മാറി ഒഴുകുന്നത് ആശങ്കയുയർത്തുന്നു. കൃഷിയെയും ദോഷകരമായി ബാധിക്കുന്ന സ്ഥിതിയാണ്. ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. ഗർത്തത്തിനു സമീപം എന്തെങ്കിലും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജോലിക്കാർ പോകാൻ ഭയക്കുന്നു. താൽക്കാലിക പരിഹാരം എന്ന നിലയിൽ തോട് ഗതി മാറുന്ന സ്ഥലത്തിന് മുന്നെ വലതു ഭാഗത്ത് കൂടി മറ്റൊരു ചാലു കീറി തോടിനെ അതുവഴി തിരിച്ച് വിടാനുള്ള ശ്രമം നടത്താനാണ് തീരുമാനം." - പി.ദാമോദരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്