കാട്ടാനയ്ക്ക് പിന്നാലെ തീർഥക്കരയിൽ പുലിയും?; പല്ല് കൊണ്ടുള്ള 8 മുറിവുകൾ പശുക്കിടാവിന്റെ കഴുത്തിൽ
Mail This Article
ബേത്തൂർപ്പാറ ∙ കാട്ടാനശല്യം രൂക്ഷമായ തീർഥക്കരയിൽ പുലിയുടെ ആക്രമണവുമെന്നു നാട്ടുകാർ. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഉണർന്നതോടെ ഉപേക്ഷിച്ചു പോയി. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ പശുക്കിടാവിന്റെ നില ഗുരുതരമാണ്. തീർഥക്കരയിലെ പി.പ്രസന്നന്റെ 2 മാസം പ്രായമായ കിടാവാണ് ആക്രമണത്തിനിരയായത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. പശുവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ, ഇരുട്ടിൽ പുലിയുടേതെന്നു സംശയിക്കുന്ന കണ്ണുകൾ തിളങ്ങുന്നതു കണ്ടു. പശുക്കുട്ടിയുടെ കഴുത്തിൽ നിന്നു രക്തം ഒലിക്കുകയായിരുന്നു അപ്പോൾ. കഴുത്തിൽ കയർ കെട്ടിയിരുന്നതിനാൽ വലിച്ചു കൊണ്ടുപോകാൻ സാധിച്ചില്ല.
പല്ല് കൊണ്ടുള്ള 8 മുറിവുകൾ കഴുത്തിലുണ്ട്. 2 പല്ലുകൾ തമ്മിൽ 5 സെമീ അകലമുണ്ടെന്ന് കുറ്റിക്കോൽ വെറ്ററിനറി ഡോക്ടർ അബിൻ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2 ആഴ്ച മുൻപ് പ്രസന്നന്റെ ഒന്നര വയസ്സുളള പശുക്കിടാവിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയിരുന്നു. പുലിയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും തീർഥക്കരയിൽ പുലിയുടെ ആക്രമണം ഇടവേളകളിൽ പതിവാണ്. സമീപത്തെ ഒരു വീട്ടിൽ നിന്ന് 2 മാസം മുൻപ് ഒരു പട്ടിയെ പുലി പിടിച്ചിരുന്നു. പലരും നേരിൽ കാണുകയും ചെയ്തിരുന്നു. ദിവസങ്ങളായി ഇവിടെ കാട്ടാന തമ്പടിച്ച് കൃഷി നശിപ്പിക്കുന്നതും തുടരുകയാണ്. 3 ദിവസം മുൻപ് വീട്ടുമുറ്റത്തു പോലും ആനയെത്തിയിരുന്നു.