ADVERTISEMENT

ബേത്തൂർപ്പാറ ∙ കാട്ടാനശല്യം രൂക്ഷമായ തീർഥക്കരയിൽ പുലിയുടെ ആക്രമണവുമെന്നു നാട്ടുകാർ. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഉണർന്നതോടെ ഉപേക്ഷിച്ചു പോയി. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ പശുക്കിടാവിന്റെ നില ഗുരുതരമാണ്. തീർഥക്കരയിലെ പി.പ്രസന്നന്റെ 2 മാസം പ്രായമായ കിടാവാണ് ആക്രമണത്തിനിരയായത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. പശുവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ, ഇരുട്ടിൽ പുലിയുടേതെന്നു സംശയിക്കുന്ന കണ്ണുകൾ തിളങ്ങുന്നതു കണ്ടു. പശുക്കുട്ടിയുടെ കഴുത്തിൽ‌ നിന്നു രക്തം ഒലിക്കുകയായിരുന്നു അപ്പോൾ. കഴുത്തിൽ കയർ കെട്ടിയിരുന്നതിനാൽ വലിച്ചു കൊണ്ടുപോകാൻ സാധിച്ചില്ല.

പല്ല് കൊണ്ടുള്ള 8 മുറിവുകൾ കഴുത്തിലുണ്ട്. 2 പല്ലുകൾ തമ്മിൽ 5 സെമീ അകലമുണ്ടെന്ന് കുറ്റിക്കോൽ വെറ്ററിനറി ഡോക്ടർ അബിൻ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2 ആഴ്ച മുൻപ് പ്രസന്നന്റെ ഒന്നര വയസ്സുളള പശുക്കിടാവിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയിരുന്നു. പുലിയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും തീർഥക്കരയിൽ പുലിയുടെ ആക്രമണം ഇടവേളകളിൽ പതിവാണ്. സമീപത്തെ ഒരു വീട്ടിൽ നിന്ന് 2 മാസം മുൻപ് ഒരു പട്ടിയെ പുലി പിടിച്ചിരുന്നു. പലരും നേരിൽ കാണുകയും ചെയ്തിരുന്നു. ദിവസങ്ങളായി ഇവിടെ കാട്ടാന തമ്പടിച്ച് കൃഷി നശിപ്പിക്കുന്നതും തുടരുകയാണ്. 3 ദിവസം മുൻപ് വീട്ടുമുറ്റത്തു പോലും ആനയെത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com