വില്ലേജ് ഓഫിസുകളും അക്ഷയ കേന്ദ്രങ്ങളും ഇന്നലെ പ്രവർത്തിച്ചു
Mail This Article
കാസർകോട് ∙ എൻഡോസൾഫാൻ ബാധിതർക്കു ധനസഹായം നൽകുന്നതു തുടരാൻ വില്ലേജ് ഓഫിസുകളും അക്ഷയ കേന്ദ്രങ്ങളും അവധി ദിവസമായ ഇന്നലെയും തുറന്നു പ്രവർത്തിച്ചു. എല്ലാ താലൂക്ക് ഓഫിസുകളിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരായി. ജീവനക്കാരും ഇന്നലെ ഹാജരായി എൻഡോസൾഫാൻ ദുരിത ബാധിതരുടെ ധനസഹായത്തിൻ മേലുള്ള അപേക്ഷകളിൽ നടപടി സ്വീകരിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിൽ സ്വീകരിച്ചു വരുന്നത്.
140.56 കോടി രൂപ ധനസഹായ വിതരണം
ശനിയാഴ്ച വരെ 3308 പേർക്കായി 140.56 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. അപേക്ഷിച്ച എല്ലാവർക്കും അർഹതപ്പെട്ട തുക എത്രയും വേഗം തന്നെ വിതരണം ചെയ്യുന്നതാണെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. പുരോഗതികൾ വിലയിരുത്തുന്നതിനായി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ ജെറോമിക്ക് ജോർജ് സെൽ സന്ദർശനം നടത്തിയിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരിൽ ഇനിയും അപേക്ഷ നൽകാത്ത ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട് ഒപി നമ്പർ ലഭ്യമായ ദുരിത ബാധിതർ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകൾ സഹിതം അക്ഷയകേന്ദ്രം വഴി അപേക്ഷിക്കേണ്ടതാണ്. ലിസ്റ്റിൽ ഉൾപ്പെട്ടവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അവകാശികൾ മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം.