ഗർത്തം രൂപപ്പെട്ടു, ഭൂമിക്കടിയിൽ കൂടി ഗതിമാറി ഒഴുകി തോട്; കൃഷിയിടങ്ങൾ വെള്ളത്തിനടിയിൽ
Mail This Article
രാജപുരം ∙ ഭൂമിക്കടിയിൽ കൂടി ഗതിമാറി ഒഴുകുന്ന തോടിനെ മറ്റൊരു ചാല് കീറി ഒഴുക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. ഇതിന് 3 ദിവസം എങ്കിലും വേണ്ടി വരുമെന്ന് വാർഡംഗം പി.ഗോപി പറഞ്ഞു. ഇന്നലെ അസിസ്റ്റന്റ് എൻജിനീയർ എം.കെ.സതീശൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽകുമാർ, ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയർ ജയരാജൻ, മൈനർ ഇറിഗേഷൻ ഓവർസിയർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണു താൽക്കാലിക പ്രവൃത്തി നടത്തുന്നത്.
മഴ മാറിയാൽ മാത്രമേ സ്ഥായിയായ പ്രവൃത്തികൾ നടത്താനാകു. കോടോം ബേളൂർ പഞ്ചായത്തിലെ ബേളൂർ കുന്നുംവയലിലാണു കനത്ത മഴയിൽ തോട് ഗതി മാറി ഒഴുകാൻ തുടങ്ങിയത്. തോട്ടിൽ തന്നെ രൂപപ്പെട്ട ഗർത്തത്തിലൂടെ ഒഴുകി സമീപത്തെ കമുകിൻ തോട്ടത്തിലാണു വെള്ളം പൊങ്ങുന്നത്. ഒരു കിലോ മീറ്റർ ദൂരത്തെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. തോടിനു സംഭവിച്ച പ്രതിഭാസം എന്തെന്നറിയാതെ നാട്ടുകാർ ഭീതിയിലായിരുന്നു. തോട് ഗതിമാറി ഒഴുകുന്ന സ്ഥലത്ത് എത്തുന്നതിനു മുൻപേ മറ്റൊരു വഴിയിലൂടെ ഒഴുക്കി വിടാനുള്ള പ്രവൃത്തികളാണ് നടക്കുന്നത്.