പുത്തിഗെയിൽ പുഴമണൽ കടത്ത്; ജീപ്പ് പിടിച്ചെടുത്തു
Mail This Article
കന്തൽ ∙ പുത്തിഗെയിൽ ജീപ്പുകളിലും വാനുകളിലും പുഴമണൽ കടത്ത് സജീവം. ജീപ്പ് പിടിച്ചെടുത്ത് പൊലീസ്. കന്തൽ, ബാഡൂർ, മലങ്കര, ഷിറിയ, അംഗടിമുഗർ, പുത്തിഗെ എന്നിവിടങ്ങളിൽ നിന്നാണു പുഴയിലേക്കു റോഡ് ഉണ്ടാക്കി മണൽകടത്തുന്നത്. രഹസ്യവിവരം ലഭിച്ചതിനാൽ ഇന്നലെ രാവിലെ ബദിയുക്ക പൊലീസ് പരിശോന നടത്തി കന്തലിൽ നിന്നാണ് ബദിയടുക്ക പൊലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തത്. മണൽ കയറ്റുന്ന സമയത്താണ് പൊലീസെത്തിയത്. കടത്തുകാർ കടന്നുകളഞ്ഞു.
തോട്ടത്തിൽ നിന്നു കമുക് വെട്ടി റോഡ് ഉണ്ടാക്കിയ സ്ഥലങ്ങളുമുണ്ട്. ഇതിനു കടത്തുകാർ വാടക നൽകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പ്രാദേശികമായി മണൽ വിതരണം ചെയ്യുന്നതിനാണു ചെറുവാഹനങ്ങൾ തിരഞ്ഞെടുക്കുന്നത്. ജീപ്പുകളിൽ പിൻവശം മറച്ചാണ് കടത്ത്. അതുകൊണ്ടു തന്നെ നാട്ടുകാർക്ക് ആർക്കും അകത്ത് എന്താണെന്നു മനസ്സിലാകില്ല. വാനുകളിൽ കടത്തിയാലും ഇതു തന്നെ സ്ഥിതി.മഴയത്തു പുഴയിൽ വെള്ളം നിറയുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചാണു വിതരണം. ഈ സമയത്ത് ആവശ്യക്കാർ കൂടുന്നതിനാൽ മണലിനു വില കൂടുതൽ ലഭിക്കുകയും ചെയ്യും. പുത്തിഗെ, അംഗടിമുഗർ പുഴയോരത്ത് ഇത്തരം ഒട്ടേറെ റോഡുകളുണ്ട്. വേനൽ കാലത്ത് വെള്ളം കുറയുമ്പോൾ പുഴകളിൽ തന്നെ ചാക്കുകളിൽ മണൽ നിറച്ചു കടത്തുന്നു.