16.93 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കളെ അറസ്റ്റ് ചെയ്തു
Mail This Article
ബേക്കൽ ∙ മൂന്നിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ 16.93 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കളെ അറസ്റ്റ് ചെയ്തു. അജാനൂർ കൊളവയൽ ഇക‍്ബാൽ നഗർ പുതിയ പുര ഹൗസിൽ പി.പി.നിസാമുദ്ദീൻ (32) അണങ്കൂർ ഫംന മൻസിലിലെ എം.ബി. മുഹമ്മദ് ഹർഷാദ് (33) തളങ്കര കുന്നിൽ നുസ്രത്ത് നഗറിലെ താമസക്കാരനും ചൂരി സഫൂരിയ മൻസിലിൽ മുഹമ്മദ് ഷംമ്മാസ് (25) എന്നിവരെയാണ് വിവിധയിടങ്ങളിൽ നിന്നായി ബേക്കൽ, മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ക്ലീൻ കാസർകോട് ഓപറേഷൻ ഭാഗമായി ബേക്കൽ ഡിവൈഎസ്പി സിഐ സി.കെ.സുനിൽകുമാർ, സിഐമാരായ യു.പി.വിപിൻ, ടി.ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 12.30നു പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചെമ്മനാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട മുഹമ്മദ് ഹർഷാദിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു നൽകിയത്. തുടർന്നു പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ നിന്നു 3.80 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം പുലർച്ചെ 1.30ന് ചേറ്റുകുണ്ട് കീക്കാനത്ത് വച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് 10.7 ഗ്രാം ലഹരിമരുന്നുമായി പി.പി.നിസാമുദ്ദിൻ പിടിയിലാകുന്ന പുലർച്ചെ 3നു പട്രോളിങ് നടത്തുന്നതിനിടെയാണ് ഉദുമ പടിഞ്ഞാറിൽ വച്ചാണു മുഹമ്മദ് ഷംമ്മാസ് 3.6 ഗ്രാം ലഹരിമരുന്നുമായി അറസ്റ്റിലാകുന്നത്. മേൽപറമ്പ് എസ്ഐ ശരത്ത് സോമൻ, ബേക്കൽ എസ്ഐ രജനീഷ് മാധവൻ, കെ.സാലി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർബാബു, സിവിൽ പൊലീസ് ഓഫിസർമാരായ വി.വിനീത്കുമാർ, ഹരീഷ് വർമ്മ, വി.നിധിൻ, കെ.അജേഷ് (ബേക്കൽ) ദീക്ഷിത്ത്, അജിത്ത് നാരായണൻ (മേൽപറമ്പ്) എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക‍്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്ലീൻ കാസർകോടിന്റെ ഭാഗമായി ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.