നീലകണ്ഠന്റെ കൊലപാതകം: അന്വേഷണസംഘം ബെംഗളൂരുവിൽ
Mail This Article
പെരിയ ∙ ചാലിങ്കാൽ കേളോത്തെ കമ്മൂട്ടിൽ നീലകണ്ഠ(38)ന്റെ കൊലപാതകക്കേസന്വേഷണം കർണാടകയിലേക്കും. കൊലപാതകത്തിനു പിന്നാലെ നീലകണ്ഠൻ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അപ്രത്യക്ഷനായ നീലകണ്ഠന്റെ സഹോദരീ ഭർത്താവ് ഗണേശ(58)നു വേണ്ടിയാണ് കേസ് അന്വേഷണസംഘം കർണാടകയിലും തിരച്ചിൽ നടത്തുന്നത്.
ഗണേശന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരു ഭദ്രഹള്ളിയിലാണ് താമസം. അന്വേഷണ സംഘത്തിലെ 4 പേർ ഇന്നലെ ഭദ്രഹള്ളിയിലെത്തി. ഗണേശന്റെ മക്കളെ കണ്ടു. ഗണേശൻ അവിടെയെത്തിയില്ലെന്നാണ് വിവരം. ഗണേശന് 8 സഹോദരങ്ങളാണുള്ളത്. ചെന്നൈ, നാമക്കൽ എന്നിവിടങ്ങളിലാണ് ഇവരിൽ ചിലർ താമസിക്കുന്നത്. ഗണേശൻ ഇവിടങ്ങളിലെത്തിയോ എന്നറിയാൻ അന്വേഷണസംഘം അവിടേക്കു പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് നീലകണ്ഠനെ വീട്ടിലെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത്. ഗണേശന്റെ മൊബൈൽ ഫോൺ തിങ്കളാഴ്ച പുലർച്ചെ 3.15 മുതൽ സ്വിച്ച് ഓഫാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം എത്തിച്ച നീലകണ്ഠന്റെ മൃതദേഹം ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിച്ചു. ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ.മുകുന്ദനാണ് അന്വേഷണച്ചുമതല.