ADVERTISEMENT

കാസർകോട് ∙ വിവാഹാലോചനാ വെബ്സൈറ്റിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഡോക്ടറെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ എൻജിനീയർ അറസ്റ്റിൽ. മംഗളൂരു അശോക് നഗർ ചിലമ്പി സെക്കൻഡ് ക്രോസ് ഗ്രോവ് ലേൻ, ശ്രീരക്ഷാ ബിൽഡിങ് ഫ്ലാറ്റ് നമ്പർ മൂന്നിലെ താമസക്കാരൻ ബിനോയ് ഷെട്ടി(ബിനോയ് യോഗേഷ് ഷെട്ടി എന്ന സനത് ഷെട്ടി –34)യെ കാസർകോട് സൈബർ ക്രൈം ഇൻസ്പെക്ടർ കെ.പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വെബ്സൈറ്റിൽ വരനെ കണ്ടെത്താനായി യുവതി പേരു വിവരങ്ങൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതേ സൈറ്റിൽ റജിസ്റ്റർ ചെയ്തിരുന്ന ബിനോയ് ഷെട്ടി യുവതിയുടെ പ്രൊഫൈൽ പരിശോധിച്ചു താൽപര്യം പ്രകടിപ്പിച്ചു. സൈറ്റിൽ നിന്നു ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ എടുത്തായിരുന്നു ഡോക്ടറാണെന്നു പറഞ്ഞു യുവതിയുമായി ബന്ധം സ്ഥാപിച്ചത്. വിവരങ്ങൾ കൈമാറി വിവാഹം കഴിക്കാൻ ഇരുവരും സമ്മതിച്ചു. ഇതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാനായി കുറച്ചു പണം വേണമെന്നു യുവതിയോടു ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു.

പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നു വിവിധ ഘട്ടങ്ങളിലായി യുവതി 8 ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടിലേക്കു നൽകി. നേരിൽ കാണണമെന്നു യുവതി ആവശ്യപ്പെട്ടെങ്കിലും ആ ദിവസങ്ങളിൽ വരാൻ സാധിക്കില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറി. ഇതോടെ സംശയം തോന്നിയ യുവതി മെഡിക്കൽ രംഗത്തെ വിവിധ വിഷയങ്ങൾ ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടി നൽകുകയും പിന്നീട് ഫോൺ വിളിച്ചപ്പോൾ കിട്ടാതെയാവുകയും സൈറ്റിലെയും മറ്റു നവമാധ്യമങ്ങളിലെയും അക്കൗണ്ടുകൾ മരവിപ്പിച്ചു മുങ്ങുക യായിരുന്നു.

തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയ യുവതി കാസർകോട് സൈബർ സെല്ലിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 30ന‌് കേസെടുത്തു. തുടർന്നു ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, അഡിഷനൽ എസ്പി പി.കെ.രാജു എന്നിവരുടെ നിർദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. 2 മാസത്തിലേറെയായി പ്രതിയുടെ നവമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിക്കുകയായിരുന്നു.

മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ മാറി താമസിക്കുന്ന പ്രതിയുടെ ലൊക്കേഷൻ പിന്തുടർന്നാണു പ്രതിയെ ഇന്നലെ മംഗളൂരുവിലെ വീട്ടിൽ നിന്നു പിടികൂടിയത്. സൈബർസെൽ എസ്ഐമാരായ പി.കെ.അജിത്ത്, ചെറിയാൻ ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഒ.കുഞ്ഞികൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ സി.മനോജ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com