ഖാദി വിൽപനശാലയ്ക്ക് തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Mail This Article
ചെറുവത്തൂർ ∙ ഖാദി വിൽപനശാലയിൽ തീപിടിച്ച് തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഖാദിയുടെ മറ്റ് ഉൽപന്നങ്ങൾ എന്നിവ പൂർണമായി കത്തിനശിച്ചു. കംപ്യൂട്ടർ, പ്രിന്റർ, ഫർണിച്ചറുകൾ എന്നിവയും നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ കീഴിലുള്ള മടക്കരയിലെ വിൽപനശാല ഖാദി സൗഭാഗ്യയിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയവർ വിൽപനശാലയുടെ അകത്തു നിന്നു തീയും പുകയും ഉയരുന്നതു കണ്ട് തൃക്കരിപ്പൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.ശ്രീധരന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളായ കെ.ടി.ചന്ദ്രൻ, കെ.വി.പ്രകാശൻ, ഷൈജിത്ത്, രജീഷ്, നിഖിൽ ബാബു, ഹോംഗാർഡ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണു നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്.
ഖാദി വിൽപനശാലയുടെ സമീപത്തെ മുറികളിൽ അനേകം കടകൾ പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമായി സംശയിക്കുന്നത്. തുരുത്തി മുഴക്കീലിലെ എ.ഷെർളിയാണ് വിൽപന കേന്ദ്രം ഏജൻസി മാനേജർ. വിവരം അറിഞ്ഞ് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സംഭവസ്ഥലം സന്ദർശിച്ചു. ഖാദി ബോർഡ് ഡയറക്ടർ മാധവൻ നമ്പൂതിരി, ജൂനിയർ സൂപ്രണ്ട് ടി.വി.വിനോദ് കുമാർ, സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.