കേരളം ഹൃദ്രോഗ വ്യാപനം കൂടുതലുള്ള സംസ്ഥാനം: ഐസിസി കേരള
Mail This Article
ബേക്കൽ ∙ ഹൃദ്രോഗ വ്യാപനവും രോഗത്തിലേക്കു നയിക്കുന്ന ഘടകങ്ങളും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്ന് ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി(ഐസിസി) കേരള ചാപ്റ്റർ പ്രസിഡന്റ് എസ്.എസ്. ഡോ.ബിനു അഭിപ്രായപ്പെട്ടു. ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് തരംഗങ്ങളും തെറ്റായ ജീവിതശൈലികളും ഹൃദ്രോഗങ്ങൾ ക്രമാതീതമായ വർധിക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗത്തിനും എച്ച്‌ഡിഎല്ലിന്റെ (നല്ല കൊളസ്ട്രോൾ) അളവ് കുറവാണെന്ന് ഓർഗനൈസിങ് സെക്രട്ടറിയും കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി പ്രഫസറുമായ ഡോ.സി.ഡി രാമകൃഷ്ണ പറഞ്ഞു.
കോവിഡ് കാലത്തെ ശാരീരിക അലസത, ഭക്ഷണക്രമീകരണങ്ങളിലെ മാറ്റങ്ങൾ, സാമൂഹിക ബന്ധത്തിന്റെ അഭാവം, സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം, ഉറക്കമില്ലായ്മ എന്നിവ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയെന്ന് ഈ മാറിയ പെരുമാറ്റങ്ങൾ മൂലം വലിയൊരു വിഭാഗം യുവജനങ്ങൾ ഇപ്പോഴും നിഷ്ക്രിയത്വം പ്രകടിപ്പിക്കുന്നു എന്നു അദ്ദേഹം പറഞ്ഞു.ഐസിസി ദേശീയ പ്രസിഡന്റ് ഡോ. രാജശേഖർ, ഡോ. എം. ശശികുമാർ, ഓർഗനൈസിങ് ചെയർമാൻ ഡോ. പി.രവീന്ദ്രൻ, ഡോ.വിനോദ് തോമസ്, ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ സെക്രട്ടറി ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ.സുജയ് രംഗ എന്നിവർ പ്രസംഗിച്ചു.ഹൃദയാഘാതം അടക്കമുള്ള ഹൃദ്രോഗങ്ങളുടെ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവയ്ക്കായുള്ള പുതിയ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും മാർഗരേഖകളും സമ്മേളനം ചർച്ച ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.