ADVERTISEMENT

കാസർകോട് ∙ നവരാത്രി ദീപം മിഴി തുറന്നു. ഭക്തി സാന്ദ്രമായി നാടും നഗരവും ക്ഷേത്രങ്ങളും 9 രാപകലുകൾ ഇനി നവരാത്രി ചൈതന്യ പ്രഭയിൽ. വിവിധ ക്ഷേത്രങ്ങളിൽ പൂക്കളും ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച് നവരാത്രി ദീപം കൊളുത്തി. ക്ഷേത്രങ്ങളിൽ ഗണപതി ഹോമം, ചണ്ഡികാ ഹോമം, ഭജന, മഹാപൂജ തുടങ്ങിയ വിവിധ പരിപാടികളോടെയായിരുന്നു ആദ്യ ദിവസത്തിനു തുടക്കമായത്. 9 ഭാവങ്ങളിലുള്ള ദേവി ചൈതന്യത്തിൽ ഉപാസന ചെയ്തു ശക്തിയും വിജയവും ഐശ്വര്യവും തേടാൻ ക്ഷേത്രങ്ങൾ ദേവിസ്തുതികൾ കൊണ്ടു ഭക്തി സാന്ദ്രമാകും. 2 ദിവസത്തിനകം വിവിധ നവരാത്രി വേഷങ്ങൾ ഇറങ്ങിത്തുടങ്ങും. സിംഹം, പുലി തുടങ്ങിയ വേഷങ്ങൾ ഒറ്റയായും സംഘമായും ആടിത്തിമർക്കും.

ഇന്നലെ കാസർകോട് കൊറക്കോട് ആര്യ കാത്യായനി ക്ഷേത്രത്തിൽ ചണ്ഡികാ ഹോമം നടത്തി. നാളെ രാത്രി 9ന് നെയ് സേവ സമർപ്പണം നടത്തും. തിളയ്ക്കുന്ന നെയ്യ് വെളിച്ചപ്പാട് ദേഹത്തു തളിക്കുന്നതാണു ചടങ്ങ്.  ഒക്ടോബർ 3നു നഗരത്തിൽ ബട്ട്ലം എഴുന്നള്ളത്ത് നടക്കും. 4നു പുലർച്ചെ 2ന് ക്ഷേത്രസന്നിധിയിൽ ഈ ബട്ട്ലത്തിൽ തിളക്കുന്ന വെള്ളത്തിൽ മംഗള സ്നാനം നടക്കും. മഹാനവമി ദിവസം ദുർഗാദേവിയെ പല്ലക്കിൽ എഴുന്നള്ളിച്ച് നഗരഘോഷയാത്ര നടക്കും. വിജയദശമി ദിനത്തിൽ രാത്രി രഥോത്സവം നടക്കും. ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ട്.

ആയുധ പൂജ, വാഹനപൂജ, ഗ്രന്ഥപൂജ, വിദ്യാരംഭം ചടങ്ങുകൾക്കു ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തുന്നത്. പുലിക്കുന്ന് ജഗദംബ ക്ഷേത്രം, കാസർകോട് വെങ്കടരമണ ക്ഷേത്രം എന്നിവിടങ്ങളിൽ ദീപാരാധന, ഭജന ചടങ്ങുകളോടെ നവരാത്രി ആഘോഷം തുടങ്ങി. ചട്ടഞ്ചാൽ  മഹാലക്ഷ്മിപുരം മഹിഷമർദ്ദിനി ക്ഷേത്രത്തിൽ ഗണപതിഹോമം, നവരാത്രി വിളക്ക് വെക്കൽ, കലവറ നിറയ്ക്കൽ തുടങ്ങിയവ നടന്നു. ദിവസവും രാവിലെ 6.15നു ഗ്രന്ഥ പാരായണം, 12.30നു മഹാപൂജ, അന്നദാനം, 8നു സംഗീതോത്സവം, 10നു കലാപരിപാടികൾ എന്നിവ നടക്കും.

അണങ്കൂർ ശാരദാനഗർ ശാരദാംബ ഭജന മന്ദിരത്തിൽ ദിവസവും ഭജന, മഹാപൂജ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.  2ന് ശാരദോത്സവം, അന്നു രാത്രി 11ന് പൂർണാലങ്കാര മഹാപൂജ എന്നിവ നടക്കും. എടനീർ മഠത്തിൽ വിവിധ ചടങ്ങുകളോടെ നവരാത്രി ആഘോഷത്തിനു തുടക്കം കുറിച്ചു. കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ രാവിലെ ഗണപതിഹോമം, ഉഷപൂജ എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് ലളിത സഹസ്രനാമ പാരായണത്തിനു ശേഷം നവരാത്രിദീപം തെളിയിച്ചു. ആഘോഷ പരിപാടികൾ വിജയദശമിദിനത്തിൽ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com