പശുക്കുട്ടിക്കു നേരെ ആക്രമണം; പുലിയെന്നു സംശയം
Mail This Article
അഡൂർ ∙ പാണ്ടി കരിങ്കാലിമൂല കോളനിയിൽ തൊഴുത്തിൽ കെട്ടിയ പശുക്കുട്ടിക്കു നേരെ അജ്ഞാത ജീവിയുടെ ആക്രമണം. മുറിപ്പാടുകളിൽ നിന്നും സമീപത്തു നിന്നു ലഭിച്ച കാൽപാടുകളിൽ നിന്നും പുലിയാണെന്നാണു സംശയം. കരിങ്കാലിമൂലയിലെ കണ്ണന്റെ ഒരു മാസം പ്രായമായ പശുക്കുട്ടിയെയാണ് തൊഴുത്തിൽ കയറി കടിച്ചത്. കടിച്ചുവലിച്ചു 10 മീറ്ററോളം കൊണ്ടുപോയെങ്കിലും കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നതോടെ ഉപേക്ഷിച്ചുപോയി. ഇന്നലെ പുലർച്ചെ 2 നാണ് സംഭവം.
കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സമീപപ്രദേശമായ ഏവന്തൂരിൽ 2 തവണ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. 2 മാസം മുൻപു തീർഥക്കരയിലും തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി ആക്രമിച്ചിരുന്നു. പലതവണ നാട്ടുകാരും പുലിയെ കണ്ടിരുന്നു. വനംവകുപ്പ് മുൻപു സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇടയ്ക്കിടെ നാട്ടിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതു പതിവായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ല.