ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപന: ഒരാൾ കൂടി പിടിയിൽ
Mail This Article
കാസർകോട് ∙ ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നതിൽ പ്രധാനിയായ അസ്രു എന്ന് വിളിക്കുന്ന ചെർക്കപ്പാറ രാരപ്പനടുക്കം വീട്ടിൽ എ.ജി.അസ്ഹറുദ്ദീനെ ബേക്കൽ പൊലീസ് ബെംഗളൂരുവിൽ നിന്നു പിടികൂടി. ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ യു.പി.വിപിന്റെ നിർദേശാനുസരണം ബേക്കൽ എസ്ഐ എം.രജനീഷും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ് കെ.ഡോൺ, സനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ ബെംഗളൂരു മഡിവാളയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
ലഹരി വിരുദ്ധ പദ്ധതിയായ 'യോദ്ധാവി’ ന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശാനുസരണം ജില്ലയിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7 ന് അസ്ഹറുദ്ദീന്റെ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 2 കിലോ കഞ്ചാവ് ബേക്കൽ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയായ അസ്ഹറുദ്ദീൻ അന്ന് ഒളിവിൽ പോവുകയും രണ്ടാം പ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന അസ്ഹറുദ്ദീൻ അറസ്റ്റിലായത്.