ADVERTISEMENT

മുള്ളേരിയ ∙ ‌കാലാവസ്ഥാ മാറ്റത്തിനൊപ്പം പലതരം രോഗങ്ങളും പിടിമുറുക്കിയപ്പോൾ കമുകിൻ തോട്ടങ്ങളിൽ കർഷകരുടെ കണ്ണീർമഴ. മൂപ്പെത്താത്ത അടയ്ക്കകൾ കൊഴിഞ്ഞു വീണ് തോട്ടങ്ങളിൽ നിരന്നുകിടക്കുകയാണ്. പൂക്കുല കരിച്ചിലും വ്യാപകം. അടയ്ക്ക വില സർവകാല റെക്കോർഡിൽ നിൽക്കുമ്പോഴാണ് കർഷകർക്കു ഈ ദുർഗതി. കനത്ത മഴയും കുമിൾ രോഗങ്ങളും കീടങ്ങളുടെ ആക്രമണവുമെല്ലാം ഇതിനു കാരണമായതായി കൃഷി വകുപ്പ് പറയുന്നു. പക്ഷേ കാര്യമായ പഠനങ്ങളൊന്നും ഇക്കാര്യത്തിൽ കൃഷി വകുപ്പോ സിപിസിആർഐ അധികൃതരോ നടത്തിയിട്ടില്ല.

രോഗബാധ തടയാൻ കൃത്യമായി കീടനാശിനി തളിച്ച തോട്ടങ്ങളിലും അടയ്ക്ക കൊഴിച്ചിലിനു ഒട്ടും കുറവില്ല. വെള്ളം കെട്ടിനിൽക്കുന്നതാണ് മറ്റൊരു കാരണമായി അധികൃതർ പറയുന്നത്. പക്ഷേ നല്ല നീർവാർച്ചയുളള തോട്ടങ്ങളിലും രോഗം വ്യാപകമാണെന്നു കർഷകർ പറയുന്നു.മഴക്കാലത്ത് മഹാളി പോലുള്ള രോഗങ്ങൾ സാധാരണമാണെങ്കിലും ഇത്രയും വലിയ തോതിൽ അടയ്ക്ക കൊഴിയുന്നത് ആദ്യമാണെന്നാണ് ഇവരുടെ പക്ഷം. ഇതിന്റെ കാരണം കണ്ടെത്താൻ കാര്യമായ പഠനം തന്നെ നടത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷവും സമാനരീതിയിൽ കനത്ത മഴ ഉണ്ടായിരുന്നെങ്കിലും ഈ രീതിയിലുള്ള നഷ്ടം ഉണ്ടായിരുന്നില്ല.

നല്ല വിലയുള്ളതിനാൽ കഴിഞ്ഞ വർഷം കർഷകർ കമുകിനെ നല്ലരീതിയിൽ പരിപാലിച്ചിരുന്നു. അതുകൊണ്ടു നല്ല പോലെ കുലകളും വന്നു. പക്ഷേ കാലവർഷം ആരംഭിക്കുന്നതിനു മുൻപേ തന്നെ ചെറിയ അടയ്ക്കകകൾ കൊഴിഞ്ഞു വീണിരുന്നു. മഴ തുടങ്ങിയതോടെ ഇതു ശക്തമായി. ജില്ലയിൽ 20,000 ഹെക്ടറിലേറെ കമുക് കൃഷിയുണ്ട്. ഏതാണ്ട് പതിനായിരത്തോളം കുടുംബങ്ങൾ ഇതിനെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. ‌

നാളികേര കർഷകർക്ക് പ്രതിസന്ധി വിലയിടിവ് 

അടയ്ക്ക കർഷകരെ സംബന്ധിച്ച് ഉൽപാദനക്കുറവാണ് പ്രശ്നമെങ്കിൽ നാളികേര കർഷകർക്ക് വിലയിടിവാണ് ഏറ്റവും വലിയ പ്രതിസന്ധി.  സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം പേരിൽ ഒതുങ്ങിയതോടെ പൊതുവിപണിയിൽ തേങ്ങയുടെ വില കൂപ്പുകുത്തി. 22.50 മുതൽ 25 രൂപ വരെയാണ് വില ലഭിക്കുന്നത്. തേങ്ങ പറിക്കുന്ന കൂലി, പൊതിക്കുന്ന കൂലി, വണ്ടി വാടക തുടങ്ങിയ ചെലവുകൾ കഴിച്ച് കർഷകന്റെ കീശയിലെത്തുന്നത് തുച്ഛമായ തുക മാത്രം.

ഒരു തെങ്ങിൽ കയറാൻ മാത്രം 50-60 രൂപ വരെ കൂലി കൊടുക്കണം. സർക്കാർ 32 രൂപ നിരക്കിൽ തേങ്ങ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ രണ്ടിടത്തു മാത്രമേ സംഭരണം തുടങ്ങിയിട്ടുള്ളൂ. തേങ്ങ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗം പ്രാഥമിക സംഘങ്ങളും ഇതിനു തയാറാകാത്ത പ്രശ്നമുണ്ട്. പഴയ രീതിയിൽ കൃഷിഭവനുകൾ മുഖേന സംഭരിച്ചാൽ മാത്രമേ ഗുണമുണ്ടാകൂ എന്നാണ് കർഷകരുടെ അഭിപ്രായം. തേങ്ങ സംഭരണത്തിനു കൃഷിവകുപ്പ് തയാറാക്കിയ പലമാനദണ്ഡങ്ങളും കർഷകർക്കു തിരിച്ചടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com