ADVERTISEMENT

കൊല്ലൂർ ∙ മഹാ നവരാത്രി ഉത്സവത്തിനായി അണിഞ്ഞൊരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രവും പരിസരപ്രദേശങ്ങളും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചുറ്റുമതിലുകളും ക്ഷേത്രാങ്കണവും കൂടുതൽ പ്രകാശപൂരിതവും പുഷ്പാലംകൃതവുമായി. കുടജാദ്രി മലനിരകളിൽ നിന്നെത്തുന്ന തണുത്ത കാറ്റും സ്വർണ നിറമുള്ള ഇളം വെയിലും അതിന് കൂടുതൽ മാറ്റേകി. ഭക്തിയുടെ നിർവൃതിയിൽ നാനാ ദിക്കിൽ നിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തി തുടങ്ങിയതോടെ കൊല്ലൂർ മൂകാംബിക ക്ഷേത്രം നവരാത്രി നിറവിലായി. പതിവിലും ഉത്സാഹത്തോടെ വീഥികളും തെരുവോര കടകളും നവരാത്രി ദിവസത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

നവമിയുടെ ഒൻപതു നാളുകളിൽ ഒൻപതു ദേവി ഭാവങ്ങളെയാണ് ആരാധിച്ചുവരുന്നത്. മഹാ നവമി ദിനമായ ഇന്ന് രാവിലെ 3ന് നട തുറക്കും. ശേഷം ഉഷകാല പൂജ. 6ന് ഉച്ചപൂജയ്ക്ക് വേണ്ടി നട അടയ്ക്കും. ദീപാരാധനയ്ക്ക് നട തുറന്നതിന് ശേഷം11.30ന് ആണ് ചണ്ഡികാ യാഗം. ശേഷം ഉച്ചയ്ക്ക് 1.5ന് ദേവിയുടെ രഥാരോഹണം. നാലമ്പലത്തിനുള്ളിൽ രഥം ചലിച്ച് തുടങ്ങിയാൽ രഥത്തിൽ നിന്നും നാണയത്തുട്ടുകൾ തന്ത്രിമാർ ഭക്തർക്കായി എറിഞ്ഞ് കൊടുക്കും. 

നാണയം കിട്ടുന്നവർക്ക് സർവ ഐശ്വര്യം വരുമെന്നാണ് ഐതിഹ്യം. കേരളത്തിൽ നിന്നും, കർണാടകയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണു രഥം വലി കാണാൻ കൊല്ലൂർ മൂകാംബികാ സന്നധിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലം കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നപ്പോൾ വളരെ ചുരുക്കം ഭക്തർക്ക് മാത്രമാണ് നവരാത്രി നാളുകളിൽ മൂകാംബികയിൽ എത്താൻ സാധിച്ചത്. രോഗഭീതികളും നിബന്ധനകളും ഒഴിഞ്ഞതോടെ ആയിരക്കണക്കിന് പേരെ വരവേൽക്കാനാണ് മൂകാംബിക തയാറായിരിക്കുന്നത്.

പ്രധാന ചടങ്ങായ രഥം വലി ഉച്ച സമയത്ത് നടക്കുന്നത് മൂകാംബികാ സന്നിധിയെ ഭക്തജന പ്രവാഹത്താലും അലങ്കരിക്കും. അതിനാൽ പൂജകളിലും, വഴിപാടുകളിലും മറ്റ് അർച്ചനകളിലും ഇത്തവണ വലിയ വർധനയാണ് പ്രതീക്ഷിക്കുന്നത്. നാളെ വിജയദശമി നാളിൽ അക്ഷരങ്ങളുടേയും അരങ്ങേറ്റങ്ങളുടേയും ദേവിയായ മൂകാംബികയുടെ സരസ്വതി മണ്ഡപത്തിൽ ഇരുന്ന് ആദ്യാക്ഷരം കുറിക്കാൻ കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് കുരുന്നുകളും എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com