വിധിയോട് കലഹിച്ച് രാഗേഷ് ലഡാക്കിലേക്ക് കാർ തിരിച്ചു
Mail This Article
കാസർകോട് ∙ ശരീരത്തിന്റെ തളർച്ചയെ തോൽപിച്ച മനസ്സുമായി രാഗേഷ് സ്വയം കാർ ഡ്രൈവ് ചെയ്ത് കാസർകോട് നിന്നു ലഡാക്കിലേക്ക് യാത്ര തുടങ്ങി. ട്യൂമർ ബാധിച്ചു 13 വർഷമായി അരയ്ക്കു താഴെ ചലന ശേഷി നഷ്ടമായി വീൽചെയറിൽ ജീവിതത്തിൽ മുന്നോട്ടു നീങ്ങുന്ന മൈലാട്ടി കൂട്ടപ്പുന്ന സ്വദേശി രാഗേഷി(37)ന്റെ മോഹമായിരുന്നു കാസർകോട് നിന്നു കശ്മീർ ലഡാക്ക് യാത്ര. പൊയിനാച്ചിയിൽ മുൻ കമാൻഡർ ശൗര്യചക്ര ജേതാവ് പി.വി.മനേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
പൊയിനാച്ചി ലയൺസ് ക്ലബ്, വ്യാപാരി,വ്യവസായി സമിതി, കൂട്ടപ്പുന്ന സ്വസ്തി പ്രവർത്തകർ ആവേശകരമായ യാത്രയയപ്പ് നൽകി.പള്ളിക്കര പഞ്ചായത്ത് 8 ാം വാർഡ് അംഗം എം.ഗോപാലൻ, കുഞ്ഞിക്കണ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി തുടങ്ങിയവർ പ്രസംഗിച്ചു. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ,പഞ്ചാബ്,ജമ്മു കശ്മീർ വഴി ലഡാക്കിലെത്തി മധ്യപ്രദേശ്, ആന്ധ്ര, തമിഴ്നാട് വഴി കേരളത്തിലേക്കു മടങ്ങും. ഒരു മാസം നീളുന്ന യാത്രയിൽ 11,000 കിലോമീറ്റർ ദൂരം കാർ ഓടിക്കും. ഭിന്നശേഷി വിഭാഗക്കാർക്കു ഓടിക്കാൻ തരത്തിൽ ക്രമീകരണം ചെയ്ത നാനോ കാറിൽ ആണ് യാത്ര. ഇളയ സഹോദരൻ മനീഷ്, വല്യമ്മയുടെ മകൻ രഞ്ജി എന്നിവർ ആണ് സഹായികളായി കൂടെ. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. ആദ്യ ദിവസം ഗോകർണത്തു തങ്ങും.