കാംപ്കോ നാളികേര സംഭരണത്തിലേക്ക്
Mail This Article
കാസർകോട് ∙ തേങ്ങയുടെ വിലയിടിവിൽ പ്രതിസന്ധിയിലായ കർഷകർക്കു ആശ്വാസം നൽകി കാംപ്കോ നാളികേര സംഭരണത്തിലേക്ക്. അടയ്ക്ക, കൊക്കോ,കുരുമുളക് കർഷകർക്കു വിലസ്ഥിരത ഉറപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന കാംപ്കോ (സെൻട്രൽ അരക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ്) സുവർണജൂബിലി വർഷത്തിലാണ് തേങ്ങ വിപണിയിലും ചുവടുറപ്പിക്കാനൊരുങ്ങുന്നത്.കാംപ്കോ സംഭരണം തുടങ്ങുന്നതോടെ, കൂപ്പുകുത്തിയ നാളികേര വിപണിയിൽ ഉണർവ് പ്രകടമാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും.
കർഷകരിൽ നിന്നു സംഭരിക്കുന്ന തേങ്ങ വെളിച്ചെണ്ണയാക്കി വിപണിയിലിറക്കാനാണ് തുടക്കത്തിൽ പദ്ധതി. ‘കൽപ’ എന്ന പേരിലാണ് വെളിച്ചെണ്ണ പുറത്തിറക്കുക.പുത്തൂരിലെ ചോക്കലേറ്റ് ഫാക്ടറിയോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ വെളിച്ചെണ്ണ മില്ലിന്റെ പണി പൂർത്തിയായി. തുടക്കത്തിൽ 10,000 തേങ്ങയാണ് ഒരു ദിവസം എണ്ണയാക്കുക. അതു ക്രമേണ ഒരു ലക്ഷമായി ഉയർത്താനാകുമെന്ന് കാംപ്കോ അധികൃതർ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ എണ്ണയുടെ ഉൽപാദനം ആരംഭിച്ചിട്ടുണ്ട്. പച്ചത്തേങ്ങയിൽ നിന്നു വെന്ത വെളിച്ചെണ്ണ (വെർജിൻ കോക്കനട്ട് ഓയിൽ) ഉൽപാദിപ്പിച്ച് വിദേശത്തേക്കു കയറ്റുമതി ചെയ്യാനും ആലോചിക്കുന്നുണ്ട്.
എണ്ണയ്ക്കു പുറമേ തേങ്ങയുടെ ചിപ്സ് പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഭാവിയിൽ ഉൽപാദിപ്പിക്കും. ഉത്തരേന്ത്യയിൽ വെളിച്ചെണ്ണയ്ക്കു ആവശ്യക്കാർ കൂടിയതും ചിപ്സിനുള്ള ഡിമാൻഡും കാംപ്കോയുടെ സ്വപ്നങ്ങൾക്ക് ‘എണ്ണ’ പകരുന്നതാണ്. അടയ്ക്കയും ചോക്കലേറ്റും വിപണിയിലെത്തിക്കാൻ ഉത്തരേന്ത്യയിൽ കാംപ്കോയ്ക്കു സ്വന്തമായി ഒട്ടേറെ ഔട്‌ലറ്റുകളുണ്ട്. ഇതിലൂടെയാകും വെളിച്ചെണ്ണയുടെ മാർക്കറ്റിങും. ദക്ഷിണകന്നട ജില്ലയിലെ കർഷകരിൽ നിന്നാണ് തേങ്ങയും കൊപ്രയും സംഭരിക്കാൻ തുടങ്ങിയത്. വൈകാതെ കാസർകോട്ടു നിന്നും സംഭരണം തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നിലവിൽ പൊതുവിപണിയിൽ ഒരു കിലോ പച്ചത്തേങ്ങയ്ക്കു 22.50 മുതൽ 26 രൂപ വരെയാണ് വില. സഹകരണ സ്ഥാപനങ്ങൾ വഴി സർക്കാർ 32 രൂപയ്ക്കു ശേഖരിക്കുന്നുണ്ടെങ്കിലും സംഭരണ കേന്ദ്രങ്ങൾ കുറവായതും മാനദണ്ഡങ്ങളും കർഷകർക്കു തിരിച്ചടിയാണ്. 50 വർഷം മുൻപ് അടയ്ക്കയുടെ വിലയിടിവിൽ നിന്നു കർഷകരെ രക്ഷിക്കാനാണ് മംഗളൂരു ആസ്ഥാനമായി സഹകരണ സ്ഥാപനമായ കാംപ്കോ രൂപീകരിച്ചത്. അതു പിന്നീട് കൊക്കോയിലേക്കും കുരുമുളകിലേക്കും റബറിലേക്കും പ്രവർത്തനമേഖല വ്യാപിപ്പിക്കുകയായിരുന്നു.