ഉള്ളത് 2 ജീവനക്കാർ, അധിക ജോലിഭാരത്തിൽ വലഞ്ഞ് മൊഗ്രാൽ തപാൽ ഓഫിസ്
Mail This Article
മൊഗ്രാൽ ∙ തപാൽ ഓഫിസുണ്ട്, പക്ഷേ മേൽവിലാസക്കാരനു കത്തുകളും മറ്റും കൃത്യസമയത്ത് ലഭിക്കണമെങ്കിൽ തപാൽ ഓഫിസിൽ നേരിട്ടെത്തണം. ജീവനക്കാരുടെ കുറ്റമല്ല, ജീവനക്കാരുടെ കുറവാണു പ്രശ്നം. മൊഗ്രാൽ തപാൽ ഓഫിസിന്റെ പരിധിയിൽ കുമ്പള പഞ്ചായത്തിലെ 5 വാർഡുകളാണ്.
രണ്ടായിരത്തിലേറെ വീടുകളും മറ്റു സ്ഥാപനങ്ങളുണ്ട്. പേരാൽ, കെകെ പുറം, മൊഗ്രാൽ ടൗൺ, കൊപ്പളം, നാങ്കി പ്രദേശങ്ങളടങ്ങിയ 4 കിലോമീറ്റർ ദൂരത്തിൽ കത്തുകൾ ഉൾപ്പെടെയുള്ളവ ഒരേ ദിവസത്തിൽ തന്നെ വിതരണം ചെയ്യാനാകുന്നില്ല. അതിനാൽ നാട്ടുകാരുടെ പഴി മുഴുവൻ കേൾക്കുന്നത് തപാൽ ഓഫിസിലെ 2 ജീവനക്കാരാണ്.
കത്തുകളും പുസ്തകളും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെ നൂറിലേറെ ഇടപാടുകളാണ് ദിവസം വിതരണം ചെയ്യാനായി ഇവിടേക്ക് എത്തുന്നത്. പുതുതായി എത്തുന്ന പോസ്റ്റുമാനു മേൽവിലാസക്കാരനെ കണ്ടെത്തുന്നതിനായി സമയം ഏറെ വേണം.ഈ ഓഫിസിൽ ജോലി കിട്ടിയ പലരും ജോലിഭാരത്തെ തുടർന്ന് ഇതുപേക്ഷിച്ചു പോവുകയാണെന്നു നാട്ടുകാർ പറയുന്നു.
അത്യാവശ്യമായി നൽകേണ്ട പാസ്പോർട്ടുകൾ, ഡ്രൈവിങ് ലൈസൻസുകൾ, ബാങ്ക് ലെറ്ററുകൾ, ജോബ് കാർഡുകൾ, സർക്കാർ കത്തുകൾ, റജിസ്ട്രേഷനുകൾ എന്നിവ മാത്രമാണ് മുൻഗണനാടിസ്ഥാനത്തിൽ ഇപ്പോൾ നൽകുന്നതെന്നു നാട്ടുകാർ പറയുന്നു. തപാൽ ഓഫിസിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും അല്ലെങ്കിൽ വിഭജിച്ചു പുതുതായി ഒരു തപാൽ ഓഫിസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നിവേദനം ഉൾപ്പെടെ നൽകിയിരുന്നുവെങ്കിലും ഇതുവരെ അനുകൂലമായ മറുപടിയുണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു.