ഒന്നു നീങ്ങണമെങ്കിൽ പിതാവ് ചാക്കിലിരുത്തി വലിക്കണം; ഇലക്ട്രിക് വീൽചെയറും ഇലക്ട്രിക് ക്രെയിനുമായി ഗോപിനാഥ് മുതുകാടെത്തി
Mail This Article
ചെർക്കള ∙ എൻഡോസൾഫാൻ ഇരയായ ചെങ്കള ബെർകെയിലെ 32കാരൻ അബ്ദുറഹ്മാന് വീടിനകത്ത് എവിടേക്കെങ്കിലും ഒന്നു നീങ്ങണമെങ്കിൽ പിതാവ് അബ്ദുല്ല തറയിലൂടെ ചാക്കിലിരുത്തി വലിച്ചു കൊണ്ടുപോകണമായിരുന്നു ഇന്നലെ വരെ. എന്നാൽ ഇനി അബ്ദുറഹ്മാന് ഇലക്ട്രിക് വീൽചെയറും ഇലക്ട്രിക് ക്രെയിനും സഹായത്തിനുണ്ടാവും. ഈ മകന്റെയും ബാപ്പയുടെയും ദുരിതമറിഞ്ഞ് മജിഷ്യൻ ഗോപിനാഥ് മുതുകാട് ഇടപെട്ടാണ് 2.5 ലക്ഷം രൂപ ചെലവിൽ സൗകര്യങ്ങളൊരുക്കി നൽകിയത്.
ജന്മനാ ചലന ശേഷിയില്ലാത്ത ആളാണ് അബ്ദുറഹ്മാൻ. 61 കഴിഞ്ഞ പിതാവ് അബ്ദുല്ലയാകട്ടെ മകനെ താങ്ങാനുള്ള ആരോഗ്യാവസ്ഥയിലുമല്ല. ഇതോടെയാണു മനസ്സില്ലാ മനസോടെ പിതാവ് മകനെ ചാക്കിലിരുത്തി വീടിന്റെ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയിരുന്നത്. ഇലക്ട്രിക് വീൽ ചെയറിന്റെയും ഇലക്ട്രിക് ക്രെയിനിന്റെയും പ്രവർത്തനം റിമോർട്ടിന്റെ സഹായത്തോടെയാണ്. ഇതിനു പുറമേ മുറ്റത്തേക്കു സഞ്ചരിക്കുന്നതിനുള്ള റാംപും പണിതു നൽകി. മുറ്റത്ത് ടൈൽ ഇടാനുള്ള നടപടിയും ആലോചനയിലുണ്ട്.ഭിന്നശേഷിക്കാർക്കായി കാസർകോട് പണിയാനിരിക്കുന്ന ഡിഫറന്റ് ആർട് സെന്ററിന്റെ പ്രഖ്യാപനവും മുതുകാട് നടത്തി.
പദ്ധതിക്കായി ഭൂമി നൽകുന്ന എം.കെ.ലൂക്ക, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ്യ, ജ്യോതി തേക്കിൻകാട്ടിൽ, രാധാകൃഷ്ണൻ, മനോജ് ഒറ്റപ്പാലം, ഫൊട്ടോഗ്രഫർ മധുരാജ്, രമേശൻ നായർ, മുനീസ അമ്പലത്തറ, മിസിരിയ ചെങ്കള., പി.ഷൈനി, കെ.ചന്ദ്രാവതി,. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.