ADVERTISEMENT

പെരിയ ∙ അശ്വിൻ കൃഷ്ണയ്ക്ക് കൈയിൽ കിട്ടുന്ന പാഴ്‌വസ്തുക്കളെന്തും വിലപ്പെട്ടതാണ്. കാരണം ദിവസങ്ങൾക്കകം അവയെ അശ്വിൻ വിസ്മയം ജനിപ്പിക്കുന്ന കലാരൂപങ്ങളാക്കി മാറ്റും. പള്ളിക്കര പാക്കം ചെറൂട്ടയിലെ ഭരതൻ - പ്രീത ദമ്പതികളുടെ മകനും പെരിയ ഗവ. ഹയർ െസക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അശ്വിൻ കൃഷ്ണയാണ് തന്റെ കരവിരുതിലൂടെ ഏവർക്കും വിസ്മയമാകുന്നത്. 

തെയ്യങ്ങൾ, വാദ്യക്കാർ, പക്ഷി മൃഗാദികൾ തുടങ്ങിയ രൂപങ്ങളെല്ലാം അശ്വിന്റെ ചെറുവിരലുകളിലൂടെ പിറവിയെടുക്കുന്നു. ചിത്രകാരൻ കൂടിയായ അശ്വിൻ വരച്ച ചിത്രങ്ങളുടെ ശേഖരത്തിൽ സാഹിത്യകാരൻമാർ, ചരിത്രകാരൻമാർ, രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ എന്നിവരുടെ നീണ്ടനിരതന്നെയുണ്ട്. കാളവണ്ടി മുതൽ മോട്ടർ വാഹനങ്ങൾ വരെയുള്ളവയുടെ രൂപങ്ങളും പാഴ്്‌വസ്തുക്കളുപയോഗിച്ച് ഉണ്ടാക്കിയിട്ടുണ്ട്. ശിൽപങ്ങൾ നിർമിക്കുമ്പോൾ തെയ്യങ്ങളോടാണ് അശ്വിന് കൂടുതൽ ഇഷ്ടം.

മുച്ചിലോട്ടുഭഗവതി, കതിവന്നൂർ വീരൻ, ഗുളികൻ, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ, തീചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളെയെല്ലാം അശ്വിൻ ശിൽപ രൂപത്തിലാക്കിയിട്ടുണ്ട്. കടലാസ്, തീപ്പെട്ടി കൊള്ളികൾ, ഉപയോഗശൂന്യമായ പുസ്തകങ്ങളുടെ പുറംചട്ടകൾ, നൂൽ, പശ, കമ്പി തുടങ്ങിയവയാണ് ശിൽപനിർമാണത്തിനുപയോഗിക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിത്രം വരയ്ക്കാൻ തുടങ്ങിയത്. പിന്നെ പാഴ്‌വസ്തുക്കൾകൊണ്ടുള്ള ശിൽപ നിർമാണത്തിലേക്കു കടന്നു. കോവിഡ് കാലത്ത് പഠനത്തിന് ലഭിച്ച ഇടവേളയിൽ ഇതിനു കൂടുതൽ ശ്രദ്ധ നൽകി. 

നാട്ടിലെ തരംഗം ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി അശ്വിന്റെ സൃഷ്ടികളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവത്തിലെ പ്രവൃത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിൽ എ ഗ്രേഡും ലഭിച്ചു. ചിത്ര-ശിൽപകലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇവ ശാസ്ത്രീയമായി പഠിക്കാനാണ് അശ്വിൻ കൃഷ്ണയുടെ തീരുമാനം. ഇക്കാര്യത്തിൽ സഹോദരനും എൻജിനീയറിങ് വിദ്യാർഥിയുമായ അജയ്കൃഷ്ണയുടെ പിന്തുണയും അശ്വിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com