‘ടൂറിസം വ്യവസായത്തെ തകർക്കാൻ ശ്രമം നടക്കുന്നു’
Mail This Article
കാസർകോട് ∙ ടൂറിസ്റ്റ് വാഹനങ്ങൾക്കു നേരെയുള്ള സർക്കാരിന്റെ അവഗണനയും ആർടിഒ ഉദ്യോഗസ്ഥരുടെ അനാവശ്യ വാഹന പരിശോധനയും മൂലം ടൂറിസ്റ്റ് വാഹനങ്ങൾ റോഡിൽ ഇറക്കാൻ കഴിയാത്ത വിധം ഈ വ്യവസായത്തെ തകർക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സിഒസി (കോൺട്രാക്ട് കാര്യേജ് ഓണേഴ്സ് കമ്യൂണിറ്റി) ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ടൂറിസം വ്യവസായം നടത്താൻ കഴിയാത്ത വിധമുള്ള അനാവശ്യമായ ഇടപെടലുകളെക്കുറിച്ചും കോവിഡ് വിപത്തിനു ശേഷം ജീവിക്കാൻ നെട്ടോട്ടം ഓടുന്ന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരിന്റെ വിവിധ നയങ്ങൾ തിരുത്തണമെന്നും ഓരോ വിനോദയാത്രകൾക്കും ആർടിഒ ടൂറിസ്റ്റ് വാഹനം പരിശോധിച്ച് പെർമിഷൻ നൽകുന്നതു സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി നടക്കുന്ന സമയങ്ങളിൽ കാസർകോട് തെരുവോരങ്ങളിലെ നിർധനരായ ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ജില്ലാ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് റാഷിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൻസന്റ് അവിക്കൽ, ജില്ലാ ട്രഷറർ അനുമോദ്, ജില്ലാ വൈസ് പ്രസിഡന്റ് ഇർഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി അലി അംന, തരുൺ എന്നിവർ പ്രസംഗിച്ചു.