ആളിപ്പടർന്ന അഗ്നിക്കു മധ്യത്തിലൂടെ നർത്തനമാടി; ഭക്തജനങ്ങളെ ആരവത്തിലാഴ്ത്തി കണ്ടനാർ കേളൻ
Mail This Article
തൃക്കരിപ്പൂർ ∙ വയനാട്ടു കുലവൻ കണ്ടതിനാൽ ‘കണ്ടനാർ കേളൻ’ എന്നു പേരു ചാർത്തിക്കിട്ടിയ കണ്ടനാർ കേളൻ തെയ്യം പടന്നക്കടപ്പുറം കുതിരുമ്മൽ തറവാട് ദേവസ്ഥാനം കളിയാട്ടത്തിൽ അഗ്നിയിൽ ചുവടു വച്ചു ഭക്തജനങ്ങളെ ആരവത്തിലാഴ്ത്തി. പുറപ്പാടിനു ശേഷം തറവാട്ടു മുറ്റത്തു നടനം തുടങ്ങിയ കണ്ടനാർ കേളൻ കോലം
ആളിപ്പടർന്ന അഗ്നിക്കു മധ്യത്തിലൂടെ നർത്തനമാടിയ രംഗം ഐതിഹ്യത്തിലെ ചന്തമേറിയ കാഴ്ചയായി. പുരാവൃത്തത്തിൽ പ്രാദേശിക ഭാവമുള്ള തെയ്യമാണ് കണ്ടനാർ കേളൻ.രാമന്തളി പ്രദേശവുമായി ബന്ധപ്പെട്ടതാണു കേളന്റെ ചരിത്രം. വനം തീയിട്ടതിനിടയിൽ വെന്തെരിഞ്ഞു വെണ്ണീറായി കിടന്ന കേളന്റെ ശരീരം വയനാട്ടു കുലവൻ കാണുകയും വെണ്ണീരിൽ പിൻകാലു കൊണ്ടു അടിച്ചു പുനർജന്മം നൽകുകയും ദൈവക്കരുവായി മാറുകയും ചെയ്തുവെന്നു തോറ്റം.
ഞാൻ കണ്ടതിനാൽ നീ കണ്ടനാർ കേളൻ എന്നു പ്രശസ്തനാകുമെന്നു വയനാട്ടു കുലവൻ ചൊല്ലിയതിനാലാണ് ഈ പേരിൽ അഗ്നിയിൽ നൃത്തം ചവിട്ടി, കണ്ടനാർ കേളന്റെ തെയ്യാട്ടമെന്നും ചരിത്രം. വിവിധ ദിക്കുകളിൽ നിന്ന് ഒട്ടേറെ പേരാണ് ഈ അപൂർവ തെയ്യക്കോലത്തെ കാണാൻ പടന്നക്കടപ്പുറം തീരത്ത് എത്തിയത്. വിവിധ തെയ്യക്കോലങ്ങൾ കളിയാട്ടത്തിൽ അരങ്ങിലെത്തി.