സ്ഥലംമാറ്റങ്ങൾ മാനദണ്ഡം പാലിക്കാതെയെന്ന ആരോപണവുമായി ഭരണാനുകൂല സംഘടന
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലയ്ക്കകത്തു നടന്ന സ്ഥലംമാറ്റങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭരണാനുകൂല സംഘടന തന്നെ രംഗത്തെത്തി. കേരള ഗവ.നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് ജില്ലയ്ക്ക് അകത്തു നടന്ന സ്ഥലംമാറ്റങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് ജില്ലാ മെഡിക്കൽ ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. അന്തർ ജില്ലാ സ്ഥലംമാറ്റം വഴി വന്ന ഒഴിവിലേക്ക് സ്വന്തക്കാരെ നിയമിക്കാനായി അപേക്ഷ ചോദിച്ചു വാങ്ങി ഒറ്റ ദിവസം കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു. ഇതു കാരണം അർഹരായ ജീവനക്കാരുടെ സ്ഥലംമാറ്റ അപേക്ഷ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവി മുഖേന ജില്ലാ മെഡിക്കൽ ഓഫിസിലേക്ക് എത്താനുള്ള സമയം കിട്ടിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫിസർക്കു നിവേദനം നൽകിയെങ്കിലും നീതിപൂർണമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരവുമായി രംഗത്തെത്തിയതെന്നു ഭാരവാഹികൾ പറയുന്നു.
പത്തും പതിനഞ്ചും വര്‍ഷം സര്‍വീസ് ഉള്ള നഴ്സുമാര്‍ക്കു സ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം പോലും നല്‍കാതെയാണ് ഒന്നര വര്‍ഷം മാത്രം സര്‍വീസുള്ള നഴ്സിനു സ്ഥലംമാറ്റം നല്‍കിയത്. എല്ലാ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും മാനദണ്ഡപ്രകാരം മാത്രമേ നടത്താവൂ എന്ന് ഓർമപ്പെടുത്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോഴാണ് 99% സ്ത്രീ ജീവനക്കാരായ നഴ്സുമാരോടു നീതികേട് കാണിച്ചതെന്നു സംഘടന ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.
സമരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി.ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു. കെ.വി.നിമേഷ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.വി.പവിത്രൻ, വൈസ് പ്രസിഡന്റ് ജോന, ജോയിന്റ് സെക്രട്ടറിമാരായ ജലജ, രശ്മി എന്നിവർ നേതൃത്വം നൽകി.