ADVERTISEMENT

എരിയാൽ ∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായി മതിൽ നിർമിക്കാനുള്ള ശ്രമം എരിയാലിൽ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ആറുവരിപാതയ്ക്ക്‌ ഇരുവശത്തുമായിരുന്നു മതിൽ നിർമാണം. എരിയാൽ രണ്ടായി പിളരുമെന്ന ആശങ്കയിൽ നാട്ടുകാർ അടിപ്പാത വേണം എന്നാവശ്യപ്പെട്ട്‌ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്‌ സമരങ്ങളും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിവേദനങ്ങളും നൽകിയിരുന്നു. ഇത്‌ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. അതിനിടെയാണു ഇന്ന് രാവിലെ മതിൽ നിർമാണത്തിനായി മണ്ണുമാന്തിയന്ത്രം എത്തിയത്. 
ഇതൊടെ നാട്ടുകാരെത്തി തൊഴിലാളികളോട്‌ പണി നിർത്താൻ ആവശ്യപ്പെടുകയും തടയുകയും ചെയ്തു. 

വാക്കുതർക്കവും ഉണ്ടായി. തുടർന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ താൽക്കാലികമായി പണി നിർത്തി തൊഴിലാളികൾ മടങ്ങി. എരിയാൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം പരിഹരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആക‍്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. 

 ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പളയിൽ അടിപ്പാതയുടെ നിർമാണം തുടങ്ങിയപ്പോൾ.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പളയിൽ അടിപ്പാതയുടെ നിർമാണം തുടങ്ങിയപ്പോൾ.

ആക്‌ഷൻ കമ്മിറ്റി ചെയർമാൻ കെ.ബി.കുഞ്ഞാമു, കൺവീനർ ഹൈദർ കുളങ്കര, എ.എ.ജലീൽ, എ.കെ.ഷാഫി, ഷംസു മാസ്കൊ, എ.പി.ഹനീഫ്‌, ഇബ്രാഹിം തവക്കൽ, ജാബിർ കുളങ്കര, ഹമീദ്‌ എരിയാൽ, കെ.ബി.അബൂബക്കർ, ബി.എ.അബൂബക്കർ, സുഹൈൽ എരിയാൽ എന്നിവർ നേതൃത്വം നൽകി

തർക്കങ്ങൾ തീർന്നു: കുമ്പള സ്റ്റേഷനടുത്ത്അടിപ്പാത നിർമാണം തുടങ്ങി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പളയിൽ നിർമിക്കുന്ന അടിപ്പാത കുമ്പള റെയിൽവേ സ്റ്റേഷനു സമീപത്ത് തന്നെ നിർമിക്കും. ഇതിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി. അടിപ്പാതയുമായി ബന്ധപ്പെട്ടു തർക്കങ്ങളും, പരാതികളും നിലനിന്നിരുന്നു. കുമ്പള ടൗണിലെ വ്യാപാരികൾക്ക് സഹായകരമാകുന്ന വിധത്തിൽ ടൗണിന് തൊട്ടടുത്തായി അടിപ്പാത നിർമിക്കണമെന്നും, രൂപരേഖയിൽ  മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. 
കുമ്പള ടൗണുമായി ബന്ധപ്പെട്ട വിഷയത്തിൽ കുമ്പള പഞ്ചായത്ത് ഭരണസമിതിയുമായോ, വ്യാപാരികളുമായോ അധികൃതർ ചർച്ച നടത്തുകയോ, രൂപരേഖ നൽകുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖേന പരാതിയും നൽകിയിരുന്നു. 

എന്നാൽ വികസനത്തിന് കാതോർക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ, കുമ്പള സാമൂഹികാരോഗ്യ കേന്ദ്രവും (സിഎച്ച്സി) ഐഎച്ച്ആർഡി കോളജ്, ഗ്യാസ് ഏജൻസി  തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനടുത്തായിട്ടുണ്ട്. സിഎച്ച്സി റോഡ് ഉപയോഗപ്പെടുത്തുന്നതിനും നേരത്തെ നിശ്ചയിച്ച പ്രകാരം റെയിൽവേ സ്റ്റേഷനടുത്തു തന്നെ അടിപ്പാത നിർമിക്കണമെന്ന അധികൃതരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ജോലികൾ തുടങ്ങിയത്.

കുമ്പളയിൽ മേൽപാലത്തിനായി പഞ്ചായത്ത് പ്രമേയം

ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പളയിൽ മേൽപാലം നിർമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം മുഖേന ആവശ്യപ്പെട്ടു. കുമ്പള ഡിവിഷൻ അംഗം ജമീല സിദ്ദീഖ് ദണ്ഡഗോളി അവതരിപ്പിച്ച പ്രമേയത്തെ വോർക്കാടി അംഗം കമലാക്ഷി പിന്താങ്ങി. ദേശീയപാതയുടെ സമീപം ചേർന്ന് കിടക്കുന്ന കുമ്പള പട്ടണം പാത വികസനം പൂർത്തിയാകുന്നതോടെ ഒറ്റപ്പെട്ടു പോകും. നടക്കുന്നത് അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണെന്നും ജമീല സിദ്ദീഖ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. 

പ്രവൃത്തിയുടെ ഭാഗമായി നിലവിൽ അടിപ്പാത നിർമിക്കുന്നതു കുമ്പള നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഒരു കിലോമീറ്ററോളം മാറിയാണ്. ഇത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമാകും. ജില്ലയിൽ കൂടുതൽ ആളുകൾ ദിവസവും വന്നുപോകുന്ന കുമ്പള നഗരത്തിൽ ഒട്ടേറെ സംസ്ഥാന - കേന്ദ്ര സർക്കാർ ഓഫിസുകളും കോളജ് ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ദേശീയപാതയോടു ചേർന്നാണു റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. 

കുമ്പള റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരെയും ഇത് വലിയ തോതിൽ പ്രയാസത്തിലാക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ടൗണിന് തൊട്ടടുത്തായി 500 മീറ്റർ മേൽപാലം (ഫ്ലൈഓവർ) നിർമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിന് അവതരണാനുമതി നൽകിയ ജില്ലാ പഞ്ചായത്ത് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ കേന്ദ്ര ഗതാഗത ഉപരിതല മന്ത്രാലയത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചു. പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com