ചോർന്നൊലിക്കുന്ന ജീവിതം; മഴ വെള്ളം പാത്രത്തിലാക്കി നീക്കം ചെയ്യേണ്ട അവസ്ഥ
Mail This Article
പരപ്പ ∙ ഖാദി മേഖലയെ സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും കിണാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ പ്രതിഭാനഗറിലെ ഖാദി ഉൽപാദന കേന്ദ്രം, അധികൃതരുടെ അവഗണനമൂലം ചക്രശ്വാസം വലിക്കുകയാണ്. ജീവിതം നെയ്തെടുക്കാൻ പാടുപെടുന്ന തൊഴിലാളികൾ ദുരിതത്തിലുമാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 വനിതകളാണ് ഇവിടെ ജോലി ചെയ്യുന്നത്.
പെയ്യല്ലേ... പ്ലീസ്
1980 എൻഎസ്എസ് കരയോഗമന്ദിരത്തിലാണ് നൂൽനൂൽപ് കേന്ദ്രം ആരംഭിച്ചത്. തുടർന്ന് 1988ൽ നെയ്ത്ത് കേന്ദ്രമായി ഉയർന്നു. പരേതയായ മോദിനി അമ്മയാണ് ഖാദി കേന്ദ്രം നിർമിക്കാൻ 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. മേൽക്കൂര മിക്കയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ചെറിയൊരു മഴ വന്നാൽ പോലും ചോർന്നൊലിക്കുന്ന വെള്ളം പാത്രത്തിലാക്കി നീക്കം ചെയ്യേണ്ട അവസ്ഥയാണിപ്പോൾ.
മഴ ശക്തമായാൽ വെള്ളംകോരിമാറ്റാനും തറികൾ നീക്കിവയ്ക്കാനും മാത്രമാണ് സമയം. വയറിങ് പൊട്ടിപ്പൊളിഞ്ഞ് ഷോക്ക് ഏൽക്കുന്നതിനാൽ അപകടവും ഭയക്കണം. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന കേന്ദ്രത്തിൽ, നെയ്തെടുത്ത തുണിത്തരങ്ങൾ അടുക്കിവയ്ക്കാൻ പോലും സൗകര്യമില്ല. എല്ലാം ഒറ്റമുറിയിൽ കൂട്ടിയിടേണ്ട സ്ഥിതിയാണ്.നൂല് പുഴുങ്ങിയെടുക്കാനുള്ള അടുപ്പിന്റെ നില ഏറെ പരിതാപകരമാണ്. ഇഷ്ടിക പൂർണമായും വേർപെട്ട് കിടക്കാൻ തുടങ്ങിയിട്ട് 15 വർഷം കഴിഞ്ഞു.
പുഴുങ്ങിയെടുത്ത നൂല് ഉണക്കാനും സൗകര്യമില്ല. മോട്ടർ ഇല്ലാത്തതിനാൽ, ആഴമുള്ള കിണറ്റിൽ നിന്നു വെള്ളം വലിച്ച് കയറ്റണം, ആകെയുള്ളത് ഇടുങ്ങിയ ഒരു ശുചിമുറിമാത്രം. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ശുചിമുറി പരപ്പയിലെ സോഷ്യോ കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് നന്നാക്കിയത്. തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനോ വസ്ത്രം മാറാനോ സൗകര്യമില്ലാത്തതിനാൽ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
ഒരുവശം മാത്രമേ ചറ്റുമതിലുള്ളു. ടാർ റോഡിൽ നിന്നു കേന്ദ്രത്തിലേക്ക് റോഡ് ഉണ്ടെങ്കിലും ടാറിങ് നടത്തിയിട്ടില്ല. 30 ലക്ഷത്തിൽ അധികം രൂപയുടെ തുണിത്തരങ്ങൾ ഇവിടെനിന്നും നെയ്തെടുക്കുന്നുണ്ട്. കൂടാതെ പ്രാദേശിക വിൽപനയുമുണ്ട്. അധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മന്ത്രിക്കും ഖാദിബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കും പലതവണ നിവേദനം നൽകിയിട്ടും ഒരുനടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇവർക്ക് പരാതിയുണ്ട്.