കാസർകോട് കുസുമം പദ്ധതിക്ക് അനുയോജ്യം: മന്ത്രി കെ.കൃഷ്ണൻകുട്ടി
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ല കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാടാണെന്നും ജില്ലയിലെ കർഷകർ ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മാവുങ്കാലിൽ കെഎസ്ഇബി ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുസുമം പദ്ധതി പ്രകാരം സോളർ പമ്പുകൾക്ക് 60 ശതമാനം സബ്‌സിഡി കർഷകർക്ക് ലഭിക്കും. മന്ത്രി ആന്റണി രാജു ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. മാവുങ്കാൽ 110 കെവി സബ് സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കാഞ്ഞങ്ങാട് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുറഹ്മാൻ, അജാനൂർ പഞ്ചായത്ത് വാർഡ് അംഗം കെ.ആർ.ശ്രീദേവി, കെ.രാജമോഹൻ, പി.വി.സുരേഷ്, എ.ദാമോദരൻ, പി.പി.രാജു,കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വസന്തകുമാർ കാട്ടുകുളങ്ങര, രവീന്ദ്രൻ മാവുങ്കൽ, കൃഷ്ണൻ പനങ്കാവ്, ബിൽടെക്ക് അബ്ദുല്ല, രതീഷ് പുതിയപുരയിൽ, സി.എസ്.തോമസ്, സന്തോഷ് മാവുങ്കൽ, നോർത്ത് മലബാർ ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ, ഡപ്യൂട്ടി ചീഫ് എൻജിനീയർ പി.സീതാരാമൻ, കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ ജി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
37 ചാർജിങ് കേന്ദ്രങ്ങൾ
കാഞ്ഞങ്ങാട് ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇലക്ട്രോണിക് വെഹിക്കിൾ പോളിസിയുടെ ഭാഗമായാണ് കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ മാവുങ്കാലിൽ സജ്ജമായത്. ഓട്ടോ റിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിൽ ജില്ലയിൽ 37 പോൾ മൗണ്ടഡ് ചാർജിങ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായി. ജില്ലയിൽ ആകെ 38 ഇടങ്ങളിലായി വിപുലമായ ചാർജിങ് ശൃംഖലയാണ് കെഎസ്ഇബിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 12.95 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ചാർജിങ്ങിനുളള മൊബൈൽ ആപ്ലിക്കേഷൻ ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് നിർമിച്ചിരിക്കുന്നത്.