ചിന്നക്കുയിൽ പക്ഷിയെ കാസർകോട് കണ്ടെത്തി
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലയിലാദ്യമായി ചിന്നക്കുയിലിനെ (ലെസർ കുക്കൂ) കണ്ടെത്തി. രാവണീശ്വരത്തു നിന്ന് എം.ഹരീഷ് ബാബുവാണ് ചിന്നക്കുയിലിനെ കണ്ടെത്തിയത്. പക്ഷികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാകുന്ന ഇ–ബേഡ് പോർട്ടലിലെ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 26 റിപ്പോർട്ടുകൾ മാത്രമാണ് ചിന്നക്കുയിലിനെക്കുറിച്ചുള്ളത്. കണ്ണിനു ചുറ്റും മഞ്ഞ നിറമുള്ള വളയമുണ്ട്, കൃഷ്ണമണി ഇരുണ്ട നിറത്തിലാണ്, നെഞ്ചിലും അടിവയറിലും വീതികൂടിയ ഇരുണ്ട വരകളും ഇവയുടെ പ്രത്യേകതയാണ്.
പേരു പോലെ തന്നെ മറ്റു കുയിലുകളേക്കാൾ വലിപ്പം ഇവയ്ക്കു കുറവാണ്. കാസർകോട് ജില്ലയിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം ഇതോടെ 388 ആയി ഉയർന്നു. ഹിമാലയൻ താഴ്‌വാരങ്ങളിലും ചൈന, മ്യാൻമാർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രജനനം നടത്തുന്ന ഇവ നവംബർ– ഡിസംബർ മാസങ്ങളിലാണ് ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കിഴക്കൻ ആഫ്രിക്കയിലും ദേശാടകരായി എത്തുന്നത്. കഴിഞ്ഞ മാസം ചീമേനി കയ്യൂർപാറയിൽ നിന്ന് ചെറിയ മീൻ പരുന്തി(ലെസർ ഫിഷ് ഈഗിൾ)നെയും ജില്ലയിലാദ്യമായി ഹരീഷ്ബാബു കണ്ടെത്തിയിരുന്നു.