ADVERTISEMENT

കുമ്പള ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള റെയിൽവേ സ്റ്റേഷനടുത്തു അടിപ്പാതയുടെ നിർമാണ പ്രവൃത്തി തുടങ്ങിയെങ്കിലും നിർമിക്കാൻ കണ്ടെത്തിയ സ്ഥലം അശാസ്ത്രീയമാണ് എന്ന ആരോപണവുമായി വ്യാപാരികളും ആക‍്ഷൻ കമ്മിറ്റിയും രംഗത്ത്. പ്രവൃത്തി നടത്തുന്ന സ്ഥലത്തെ അടിപ്പാത ഒഴിവാക്കി കുമ്പള ടൗണിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണു കുമ്പള ടൗൺ അടിപ്പാത ആക‍്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്. ഇതോടെ റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള കുമ്പള ടൗണിലെ തർക്കങ്ങൾ തുടരുകയാണ്.  ഇതിനിടെ കുമ്പള ടൗണിൽ മേൽപാലം നിർമിക്കണമെന്ന് ആവശ്യവുമായി ജില്ലാ പ‍ഞ്ചായത്ത് പ്രമേയവും പാസാക്കിയിരുന്നു.

നിലവിൽ അടിപ്പാത നിർമിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങിയത്  ടൗണിൽ നിന്നു 400 മീറ്റർ അകലെയാണ്. ഇതോടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും ഉൾപ്പെടെയുള്ള  കുമ്പള ടൗൺ ഒറ്റപ്പെട്ടു പോകുമെന്ന് വ്യാപാരി വ്യവസായി ഏകോന സമിതി കുമ്പള യൂണിറ്റ് പ്രസിഡന്റ് ബി. വിക്രംപൈ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് കർള എന്നിവർ ആരോപിച്ചു.  അനന്തപുരം ക്ഷേത്രം, കിൻഫ്ര വ്യവസായ പാർക്ക്, എച്ച്എഎൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബദിയടുക്ക റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ അര കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. 

 

കുമ്പളയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിവിധ ആരാധനാലയങ്ങൾ, നൂറിൽപ്പരം കുടുംബങ്ങൾ,കൂടാതെ ആരിക്കാടി കടവത്ത് നിന്നു വലിയൊരു വിഭാഗം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദിവസവും കുമ്പള ടൗണിൽ എത്തേണ്ടവരാണ്. ദേശീയപാതയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുമ്പോഴും കുമ്പള ടൗണിന്റെ രൂപരേഖ ഇതുവരെ ലഭ്യമായിട്ടില്ല.ജനങ്ങളുടെ ആശങ്കയും പ്രയാസങ്ങളും പരിഹരിക്കണമെന്നാണ് ആക‍്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്. ഈ വിഷയം ഉന്നയിച്ച് ജനപ്രതിനിധികൾ, ദേശീയപാത വകുപ്പ് മേധാവികൾ എന്നിവരടക്കമുള്ളവർക്കു ഒരിക്കൽ കൂടി നിവേദനം നൽകാനും പ്രതിഷേധം ശക്തമാക്കാനുമാണ് ഇവർ ആലോചിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com