കമുകുകൾക്ക് മഹാളിയോടൊപ്പം അജ്ഞാത രോഗവും
Mail This Article
രാജപുരം ∙ മലയോരത്ത് കമുകിനു വ്യാപകമായി അജ്ഞാത രോഗം പിടിപെടുന്നു. മഹാളിയോടൊപ്പം അജ്ഞാത രോഗവും പടരാൻ തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്. കമുകിന്റെ ഓലകൾ മിന്നല്‍ ഏറ്റപോലെ വെന്തു മഞ്ഞ നിറം ബാധിച്ചു കരിഞ്ഞ് ഉണങ്ങുന്നതാണ് രോഗം. ഓലകള്‍ക്കു മഞ്ഞ നിറം കാണുന്നുണ്ടെങ്കിലും മഞ്ഞളിപ്പു രോഗലക്ഷണങ്ങളിൽ നിന്നും ഇതു വ്യത്യസ്തമാണെന്ന് കർഷകർ പറയുന്നു. രോഗം ബാധിച്ച കമുകിൽ നിന്ന് ആദ്യം പച്ചഅടയ്ക്ക ഉൾപ്പെടെ കൊഴിഞ്ഞു വീഴുന്നു. ഒരു മാസത്തിനകം തന്നെ കമുക് പൂർണമായും ഉണങ്ങുന്നു. കള്ളാർ പഞ്ചായത്തിലെ പൂടുംകല്ല് പുള്ളിമാനടുക്കത്തെ വടക്കേക്കര നാരായണന്റെ 5 കമുകുകൾ ഇതിനോടകം കരിഞ്ഞുണങ്ങിയിട്ടുണ്ട്. പെരുമ്പള്ളി കോളിക്കടവിലെ എം.രാജേഷിന്റെ 4 വർഷം പ്രായമായ 15 കമുകുകൾക്കു രോഗബാധയുണ്ട്.
ശാസ്ത്രജ്ഞരുമായി ചർച്ച നടത്താം
അജ്ഞാതരോഗബാധയുള്ള കമുകിൻ തോട്ടങ്ങൾ പരിശോധിച്ചു പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ പടന്നക്കാട് കാർഷിക കോളജ് ശാസ്ത്രജ്ഞർ ഇന്ന് 12നു പൂടുംകല്ല് പുള്ളിമാനടുക്കത്തെ കർഷകൻ വടക്കേക്കര നാരായണന്റെ വീട്ടിൽ എത്തും. രോഗബാധയുള്ള തോട്ടം ഉടമകൾ ശാസ്ത്രജ്ഞരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പുള്ളിമാനടുക്കത്ത് എത്തണമെന്ന് കള്ളാർ കൃഷി ഓഫിസർ അറിയിച്ചു.