ADVERTISEMENT

കാസർകോട് ∙ ജില്ലയിലേക്ക് ഈ വർഷം എത്തിയത്  231 വിദേശ വിനോദ സഞ്ചാരികൾ. ആഭ്യന്തര സഞ്ചാരികൾ 2,19,294. സെപ്റ്റംബർ മാസം വരെയുള്ള കണക്കാണിത്.   കോവിഡ് ദുരിത കാലം പിൻവാങ്ങി ജനജീവിതം സാധാരണ നിലയിലായതോടെ  ജില്ലയിൽ വിനോദ സഞ്ചാര മേഖലയിൽ ഉണർവ് പ്രകടമാണ്. ബോട്ടുകളിലും ബേക്കൽ കോട്ടയിലും പാർക്കുകളിലുമെല്ലാം കൊച്ചു കുട്ടികളുമായി കുടുംബങ്ങൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ എത്തുന്നു.

വിദേശ സഞ്ചാരികൾ തിരികെയെത്തുന്നു

ഈ വർഷം മേയിലാണ് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ ജില്ല സന്ദർശിച്ചത്. 33 പേർ. ജനുവരിയിൽ 31 പേർ. എന്നാൽ മറ്റു മാസങ്ങളിൽ കുറവാണ്.   2021ൽ ആകെ 3 പേർ സന്ദർശിച്ച കണക്ക് വിലയിരുത്തുമ്പോൾ ഇത്തവണ എണ്ണത്തിൽ വർധന അവകാശപ്പെടാം. 2019ൽ സന്ദർശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം 4157 ആയിരുന്നു. 

ആഭ്യന്തര സഞ്ചാരികൾ

ആഭ്യന്തര സഞ്ചാരികളുടെ കണക്കിൽ ഈ വർഷം സെപ്റ്റംബർ വരെ 2,19,294  പേർ എത്തിയതായാണ് വിവരം. ഏറ്റവും കൂടുതൽ മാർച്ചിൽ ആണ് എത്തിയത്. 28,391. മേയിൽ 27,791 പേർ എത്തിയപ്പോൾ തുടർന്നുള്ള മാസങ്ങളിൽ കുറവായിരുന്നു. സെപ്റ്റംബറിൽ 23,207 പേർ ആണ് സന്ദർശിച്ചത്.

2021ൽ ആകെ 61,230 പേരും 2019ൽ 2,24,781 പേരും എത്തിയിരുന്നു. 2 വർഷത്തെ കണക്കു പരിശോധിച്ചാൽ ജില്ലയിൽ ഈ വർഷം 8 മാസത്തിനകം തന്നെ ഇത്രയുംപേർ എത്തിയത് വിനോദ സഞ്ചാര മേഖലയിൽ സന്ദർശകരുടെ കുതിച്ചു കയറ്റം ആണ് വ്യക്തമാക്കുന്നത്. ഇത് ഈ മേഖലയിൽ പുത്തൻ ഉണർവ് പകർന്നതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസി‍ൽ സെക്രട്ടറി ലിജോ ജോസഫ് പറയുന്നു.

വികസന സാധ്യതകൾ ഇനിയും

കണ്വതീ‌ർഥ ബീച്ച് വികസനം, പൊസഡിഗുംപെ ഹിൽ ടൂറിസം, ടൂറിസം സർക്യൂട്ട് പദ്ധതി എന്നിവ  പൂർണ തോതിൽ നടപ്പാക്കിയാൽ ജില്ലയ്ക്ക് വലിയ ടൂറിസം  വികസന സാധ്യതകളാണുള്ളത്. കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് പണി തീരാറായിട്ടുണ്ട്. ഈ മാസം ഉദ്ഘാടനം നടക്കും. ടൂറിസം മാപ്പിൽ വരാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com