ബസുകളിൽ ലോറിയിടിച്ചു ഡ്രൈവർക്ക് പരുക്ക്
Mail This Article
വട്ടംതട്ട ∙ ബസുകളിൽ ടിപ്പർ ലോറിയിടിച്ചു ലോറി ഡ്രൈവർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ കുറ്റിക്കോൽ ചാടകത്തെ പ്രിൻസി(22)നെ കാസർകോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ അരമണിക്കൂറോളം കുടുങ്ങിക്കിടന്ന പ്രിൻസിനെ അഗ്നിശമന സേന കാബിൻ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. വലതുകാലിനാണ് പരുക്ക്.
ഇന്നലെ ഉച്ചയ്ക്കു ഒന്നരയ്ക്കു എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ റോഡിലെ വട്ടംതട്ടയ്ക്കു സമീപത്താണ് അപകടം. കരിങ്കൽ ലോഡുമായി എരിഞ്ഞിപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്നു പ്രിൻസ്. തൊട്ടുമുൻപിൽ ഉണ്ടായിരുന്ന ചൈത്ര ബസ് പെട്ടെന്നു വേഗത കുറച്ചപ്പോൾ ടിപ്പർ ലോറി നിയന്ത്രണം വിട്ടു അതിന്റെ പിറകിലിടിച്ചു.
എതിർദിശയിൽ നിന്ന് എത്തിയ തത്വമസി ബസിന്റെ മധ്യഭാഗത്തും ഇടിച്ചാണ് ലോറി നിന്നത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. കുറ്റിക്കോൽ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ ഷാജി ജോസഫ്, സീനിയർ ഓഫിസർ സണ്ണി ഇമ്മാനുവൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും പങ്കാളികളായി.