ADVERTISEMENT

കാഞ്ഞങ്ങാട് ∙ അമ്പലത്തുകരയിൽ ലക്ഷങ്ങൾ വിലയുള്ള സർക്കാർ ഭൂമി കയ്യേറി സിപിഎം ഭരണസമിതിയുടെ കീഴിലുള്ള ബാങ്ക് നിർമാണ പ്രവർത്തനം നടത്തിയ സംഭവത്തിൽ നടപടിയുമായി അധികൃതർ. വില്ലേജ് ഓഫിസർ കേരള ലാൻഡ് കൺസെർവഷൻ ആക്ട് പ്രകാരം കേസെടുത്തു തുടർ നടപടിക്കായി റിപ്പോർട്ട് തഹസിൽദാർക്ക് അയച്ചു കൊടുത്തു. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു തഹസിൽദാർ അറിയിച്ചു.

അമ്പലത്തുകര വില്ലേജിൽ റീസർവേ നമ്പർ 48/1ൽ പെട്ട ഭൂമിയിലാണ് മടിക്കൈ സഹകരണ ബാങ്കിന്റെ നിർമാണം നടക്കുന്നത്. ഏതാണ്ട് 10 സെന്റോളം സ്ഥലം ഇത്തരത്തിൽ കയ്യേറിയെന്നാണ് ആരോപണം. അമ്പലത്തറ ഇംക്‌ഷനും വില്ലേജ് ഓഫിസിനും ബാങ്ക് കെട്ടിടത്തിന് ഇടയിലുള്ള സ്ഥലത്താണു നിർമാണം നടക്കുന്നത്. 

സംസ്ഥാന സർക്കാരിന്റെ സംസ്കാരിക സമുച്ചയമായ ടി.എസ്.തിരുമുമ്പ് കെട്ടിടത്തിനു തൊട്ടടുത്തതാണു കയ്യേറിയ സ്ഥലം. സെന്റിനു ലക്ഷങ്ങൾ വിലവരുന്ന സ്ഥലമാണു സ്വാധീനം ഉപയോഗിച്ചു കയ്യേറുന്നത്. ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിന്റെ അരികിലാണു സ്ഥലം. പ്രസ്തുത സ്ഥലം ലീസിനു നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് വർഷങ്ങൾക്കു മുൻപേ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇതിന്റെ നടപടി ക്രമങ്ങൾ അവസാനഘട്ടത്തിൽ ആണെന്നുമാണ് ബാങ്കുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

‘കയ്യേറി നടത്തുന്ന ബാങ്ക് നിർമാണം നിർത്തണം’

മടിക്കൈ സഹകരണ ബാങ്ക് സർക്കാർ സ്ഥലം കയ്യേറി നടത്തുന്ന നിർമാണം നിർത്തി വയ്ക്കണമെന്ന് ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസിന്റെ മൂക്കിനു താഴെയാണ് സ്ഥലം കയ്യേറിയത്.  ലക്ഷങ്ങൾ വില വരുന്ന സ്ഥലമാണു കയ്യേറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പ്രസിഡന്റ് ആയ ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. അതുകൊണ്ടു തന്നെ അധികാരം ഉപയോഗിച്ച് ആസൂത്രിതമായാണു സ്ഥലം കയ്യേറിയത്. കയ്യേറ്റം നടന്നിട്ടും വില്ലേജ് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതിൽ ദുരൂഹത ഉണ്ടോയെന്നു സംശയിക്കണം. സംഭവത്തിൽ കലക്ടർക്കു പരാതി നൽകാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. 

പ്രസിഡന്റ് എം.പ്രകാശൻ, ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഇ.കൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ബിജി ബാബു, സെക്രട്ടറി പി.മനോജ് കുമാർ, ജില്ലാ കമ്മിറ്റിയംഗം കെ.ശോഭന, പഞ്ചായത്ത് സെക്രട്ടറി രതീഷ് കല്യാണം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com