മരുന്ന് ക്ഷാമത്തിന് പരിഹാരമായി യൂനാനി ഡിസ്പെൻസറിയിൽ തിരക്കേറുന്നു
Mail This Article
കുമ്പള ∙മൊഗ്രാൽ ഗവ. യൂനാനി ഡിസ്പെൻസറിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. കേരള -കർണാടക അതിർത്തി പ്രദേശങ്ങളിൽ നിന്നു പോലും ഒട്ടേറെ പേരാണ് ദിവസേന അതിരാവിലെ തന്നെ യൂനാനി ചികിത്സ തേടി മൊഗ്രാലിൽ എത്തുന്നത്. ദിവസേന ഇരുനൂറിലേറെ രോഗികൾക്ക് ടോക്കണുകൾ നൽകുന്നു എങ്കിലും തിരക്ക് കൂടുന്നതിനാൽ ടോക്കൺ കിട്ടാതെ പലരും മടങ്ങുന്നതായി രോഗികൾ പറയുന്നു. മുൻകാലങ്ങളിൽ വർഷത്തിൽ പതിനായിരത്തോളം രോഗികളാണ് ചികിത്സ തേടി വന്നിരുന്നതെങ്കിൽ ഇപ്പോൾ അത് അരലക്ഷത്തിലേറെയായി വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യത്തെ യൂനാനി ഡിസ്പെൻസറിയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
യൂനാനി ഡിസ്പെൻസറിക്ക് മരുന്നു വാങ്ങാൻ കുമ്പള പഞ്ചായത്തും സർക്കാരും ഫണ്ട് നൽകുന്നുണ്ട്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അടുത്തിടെയാണ് പുതുതായി ഹെൽത്ത് വെൽനസ് സെന്ററിനായി കെട്ടിടം നിർമിച്ചത്. ഡിസ്പെൻസറിയിൽ ലാബും സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുമ്പള പഞ്ചായത്തിനാണ് ഡിസ്പെൻസറിയുടെ നടത്തിപ്പ് ചുമതല.
കഴിഞ്ഞ സാമ്പത്തിക വർഷം 15 ലക്ഷം രൂപണ് അനുവദിച്ചത്. നടപ്പു വാർഷിക പദ്ധതിയിൽ പദ്ധതിയിൽ തുക 25 ലക്ഷം രൂപയാക്കി വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലൊക്കെ ഡിസ്‌പെൻസറിയിൽ മരുന്ന് ക്ഷാമം ഉണ്ടായിരുന്നു. തുക വർധിപ്പിച്ചതോടെയാണ് ഇതിന് പരിഹാരമായത്. മെഡിക്കൽ ഓഫിസർ ഡോ. ഷക്കീർ അലി ഉൾപ്പെടെ 2 ഡോക്ടർമാരുടെ സേവനമാണ് ഇപ്പോൾ ഇവിടെയുള്ളത്.
മൊഗ്രാൽ ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡിസ്പെൻസറിയിൽ ദിവസേന നൂറുകണക്കിന് വിദ്യാർഥികളും ചികിത്സ തേടിയെത്തുന്നുണ്ട്. ഇതൊക്കെ പരിഗണിച്ച് ഡിസ്പെൻസറിയിൽ കിടത്തി ചികിത്സയും മറ്റും ലഭ്യമാക്കി ഡിസ്പെൻസറിയെ ആശുപത്രിയാക്കി ഉയർത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.