പിൻവാതിൽ നിയമനത്തിനെതിരെ ധർണ നടത്തി യുഡിഎഫ്
Mail This Article
കാസർകോട് ∙ പിൻവാതിൽ നിയമനം വഴി കേരളത്തിലെ യുവാക്കളുടെ ജോലിക്കുള്ള വഴിയടയ്ക്കുകയും സർവകലാശാലകളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാൻ വേണ്ടി മാത്രമാണ് ഇവിടെ നിയമനം നടത്തുന്നതെന്നും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളവും കേന്ദ്രവും ഒരേപോലെ വിലക്കയറ്റത്തിലൂടെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. 1957 മുതലുള്ള ഇടതുപക്ഷ സർക്കാരിൽ കഴിവുകെട്ട ഭരണമാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും ധനകാര്യ മാനേജ്മെന്റ് എന്താണെന്ന് അറിയാത്ത ധനമന്ത്രിയാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴിയും പുസ്തകത്തിൽ എഴുതിയ വിഷയവും ഒന്നായിട്ടും കേസ് കൊടുക്കാൻ പോലും പിണറായി തയാറായില്ല. സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സർക്കാർ ആശുപത്രികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുകയാണെന്ന് ആരോപിച്ചും അനധികൃത നിയമവിരുദ്ധ നിയമനങ്ങൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു.
ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യുഡിഎഫ് നേതാക്കളായ എ.അബ്ദുൽ റഹ്‌മാൻ, ഹരീഷ് ബി.നമ്പ്യാർ, പ്രിൻസ് ജോസഫ്, ആന്റെക്സ് ജോസഫ്, വി.കമ്മാരൻ, എം.സി.കമറുദ്ദീൻ, ഹക്കീം കുന്നിൽ, കല്ലട്ര മാഹിൻ ഹാജി, കെ.നീലകണ്ഠൻ, പി.എ.അഷ്‌റഫ് അലി, മീനാക്ഷി ബാലകൃഷ്ണൻ, ടി.വി.ഉമേശൻ, പി.പി.അടിയോടി, കരുണാകരൻ, ആർ.ഗംഗാധരൻ, ജാസ്മിൻ കബീർ, കരുൺ താപ്പ, പി.വി.സുരേഷ്, വി.ആർ.വിദ്യാസാഗർ, എം.കുഞ്ഞമ്പു നമ്പ്യാർ, സി.വി.ജയിംസ്, ഹരീഷ് പി.നായർ, പി.എം.മുനീർ ഹാജി, മൂസ ബി.ചെർക്കള, അസീസ് മരിക്കെ, കല്ലട്ര അബ്ദുൽ ഖാദർ, എ.എം.കടവത്ത്, ടി.എ.മൂസ എന്നിവർ പ്രസംഗിച്ചു.