തൃക്കരിപ്പൂർ ∙ എടാട്ടുമ്മൽ പാടത്ത് ഉപ്പുവെള്ളം കയറി െനൽക്കൃഷി നാശം. കുണിയൻ പുഴയിൽ നിന്നുള്ള ഉപ്പുജല പ്രവാഹത്തിൽ കതിരു വീണു തുടങ്ങിയ നെൽപ്പാടങ്ങളിൽ ഉൾപ്പെടെയാണ് നാശം നേരിട്ടു തുടങ്ങിയത്. പുഴയോടു അതിരിട്ടു കിടക്കുന്ന പാടങ്ങളിൽ നെൽച്ചെടികൾ പാടെ തലകുത്തി വീണു. തിരിച്ചു പിടിക്കാൻ പറ്റാത്ത വിധമാണ് നാശം. രണ്ടാം വിള കൃഷിയാണിത്. കണ്ണൂർ–കാസർകോട് ജില്ലകളിലെ അതിരിലുള്ള പാടശേഖരങ്ങളിൽ ഉപ്പുവെള്ളം തടയുന്നതിനു ഒരുക്കിയ തടയണയുടെ അപാകതയാണ് ഉപ്പുവെള്ളം കയറാനും കൃഷിനാശത്തിനും കാരണമെന്നു കർഷകർ കുറ്റപ്പെടുത്തി. ഇതോടൊപ്പം പരിസ്ഥിതി ആഘാത പ്രവർത്തനം നടത്തുന്നതും നാശത്തിനു ആക്കം കൂട്ടി.
നിലവിൽ കുണിയൻ പാലത്തിനു സമീപമാണ് തടയണ. ഇത് അര കിലോമീറ്റർ കൂടി തെക്കുമാറി പണ്ടു കാലത്ത് ചിറ കെട്ടുന്ന സ്ഥലത്തു പണിയേണ്ടതായിരുന്നുവെന്നും അഭിപ്രായമുണ്ട്. നാശത്തിന്റെ തുടക്കം മാത്രമാണിപ്പോൾ കണ്ടു തുടങ്ങിയത്. ഉപ്പുവെള്ളം ഇറങ്ങാത്ത പാടങ്ങളിൽ വ്യാപകമായ കൃഷിനാശം കർഷകർ ആശങ്കപ്പെടുന്നുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ നെൽക്കൃഷി ഉപ്പുവെള്ള നാശത്തിൽ നിന്നു സംരക്ഷിക്കുന്നതിനു ശാശ്വത പദ്ധതി ആവശ്യപ്പെടുകയാണ് കർഷകർ. 3 വിള കൃഷിയെടുത്തിരുന്ന പ്രദേശത്ത് നെൽക്കൃഷി രണ്ടും ഒന്നുമായി ചുരുങ്ങിയത് നാശവും നഷ്ടവും മൂലമാണെന്നും കർഷകർ പറഞ്ഞു.