സീതാംഗോളി ∙ സീതാംഗോളി ടൗണിൽ ഓവുചാലിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നതായി പരാതി. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലെ ഓവുചാലിന്റെ ടൗണിലെ പ്രവൃത്തിക്ക് വേണ്ടി പഴയ ഓവുചാൽ പൊളിച്ചപ്പോഴാണ് മാലിന ജലം ഓവുചാലിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. റിക്ഷ സ്റ്റാൻഡിനു പിറകുവശത്താണ് ഓവുചാൽ നിർമാണം നടക്കുന്നത്. ഈ ഓവുചാൽ നീട്ടുന്നതിനു ബദിയടുക്ക ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമെടുത്ത കുഴിയിലാണ് മലിന ജലം കെട്ടിനിൽക്കുന്നത്.
ബദിയടുക്ക, പെർള റോഡുകളിലെ ഓവുചാലുകളിലെ മഴ വെള്ളം ഒഴുകിപോകുന്നത് സീതാംഗോളി പെർള റോഡിനടിയിലൂടെയുള്ള ഓവുചാലിലൂടെയാണ്. ഓവുചാൽ നീട്ടി പണിയുന്നതിനെടുത്ത കുഴിയിൽ മലിനജലം കെട്ടി നിൽക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും പൊലീസ് എയ്ഡ് പോസ്റ്റിലെ പൊലീസുകാർക്കും ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്കും ദുരിതമുണ്ടാക്കുന്നു.കൊതുകുശല്യവും രൂക്ഷമായിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് മലിന ജലം ഒഴുക്കിവിടുന്നതെന്ന പരാതിയെ തുടർന്ന് സീതാംഗോളി ടൗൺ വാർഡ് അംഗം കാവ്യശ്രീ ആരോഗ്യവകുപ്പിനും പഞ്ചായത്ത് അധികൃതർക്കും നൽകിയ പരാതിയിൽ 2 ഹോട്ടലുകൾക്ക് ആരോഗ്യ വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. മഴവെള്ളം ഒഴുകി പോകുന്ന ഓവുചാലിൽ വേനലിൽ മലിനജലം ഒഴുകിവരുന്നത് ഹോട്ടലുകളിൽ നിന്നാവാമെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അതത് സ്ഥാപനങ്ങൾ തന്നെയാണ് ഇതിനുള്ള സംവിധാനമുണ്ടാക്കേണ്ടതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.