കാസർകോട് ∙ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ ബിജെപി–ആർഎസ്എസ് പ്രവർത്തകരെ കോടതി വിട്ടയച്ചത് സിപിഐയുടെ തന്നെ വീഴ്ചയെന്ന് ആരോപണവുമായി ഒരു വിഭാഗം സിപിഎം നേതാക്കൾ.
ഇ.ചന്ദ്രശേഖരൻ 5 വർഷം മന്ത്രിയായിരുന്നപ്പോഴോ പിന്നീടോ അദ്ദേഹം കേസിന്റെ സ്ഥിതിഗതികൾ സാക്ഷികളുമായോ സിപിഎമ്മുമായോ ചർച്ച ചെയ്തിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.സിപിഐയിലും സിപിഎമ്മിലും ഉൾപ്പെട്ട ഇടതു മുന്നണി നേതാക്കൾ ആക്രമിക്കപ്പെട്ട കേസ് ഇടതു മുന്നണി യോഗങ്ങളിലും ചർച്ച ചെയ്തില്ല.
സിപിഐക്ക് ഇല്ലാത്ത താൽപര്യം സിപിഎമ്മിനുണ്ടാവുമോ എന്ന ചോദ്യമാണ് സിപിഎമ്മിലെ ഒരു വിഭാഗം ഉയർത്തുന്നത്. ഇപ്പോൾ കേസ് തോറ്റപ്പോൾ സിപിഎമ്മിന്റെ തലയിൽ വെക്കാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നതെന്ന് ഇവർ ആരോപിക്കുന്നു. കേസിന്റെ സ്ഥിതിഗതികൾ സാക്ഷികളെ കൃത്യമായി ധരിപ്പിച്ചില്ലെന്നും ഇവർ പറയുന്നു.
കേസ് ജയിക്കണമെങ്കിൽ സാക്ഷികളേക്കാൾ താൽപര്യം വേണ്ടത് പരാതിക്കാരനല്ലേ എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. തോറ്റപ്പോഴും എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുന്നതിനു പകരം പരസ്യമായി ആരോപണമുന്നയിച്ച് സിപിഎമ്മിനെ അടിക്കാൻ കേസ് ഉപയോഗപ്പെടുത്തുകയാണുണ്ടായതെന്നും
സിപിഎമ്മുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു. അതേ സമയം പൊലീസിന് നൽകിയ മൊഴി വിചാരണ സമയത്തു തിരുത്തിയ സിപിഎമ്മിന്റെ നടപടിയെ മുന്നണിക്കകത്തു നിന്നുള്ള ഒറ്റലായാണ് സിപിഐ കാണുന്നത്. സിപിഎമ്മിന്റെ നിലപാടിൽ സിപിഐക്കകത്ത് ശക്തമായ അമർഷമുണ്ട്.
കൂറു മാറിയവർ പറയുന്നത്
സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ–കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി 2022 നവംബർ 28ന് നടത്തിയ വിചാരണക്കിടെയാണ് കൂറുമാറിയത്. ആഹ്ലാദ പ്രകടനത്തിനിടെ ചന്ദ്രശേഖരനൊപ്പം തുറന്ന ജീപ്പിലായിരുന്ന ടി.കെ.രവി 11ാം സാക്ഷിയായിരുന്നു.
കൈക്ക് പരുക്കേറ്റ അദ്ദേഹവും ചികിത്സ തേടിയിരുന്നു. നൂറിലേറെ പേരാണ് വടിയുമായി വന്ന് അക്രമം നടത്തിയതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ടി.കെ.രവി പറഞ്ഞു.സിപിഎം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും 10ാം സാക്ഷിയുമായ അനിൽ ബങ്കളവും അക്രമ വേളയിൽ ചന്ദ്രശേഖരനൊപ്പമുണ്ടായിരുന്നു. പ്രതികളാരും തന്റെ നാട്ടുകാരല്ല. സംഭവം നടന്നത് മാവുങ്കാലിലാണ്. അവരെ ഇത്ര വർഷം കഴിഞ്ഞ് തിരിച്ചറിയാനാവില്ലെന്നും അനിൽ ബങ്കളം പറഞ്ഞു.
സിപിഎമ്മിന് കൂറ് ബിജെപിയോട്: പി.കെ.ഫൈസൽ
സ്വന്തം മുന്നണിയിലെ പാർട്ടിയിലെ നിയമസഭാ അംഗത്തോട് ഉള്ളതിനേക്കാൾ കൂടുതൽ കൂറ് നരേന്ദ്രമോദിയുടെ അനുയായികളോടാണോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ ആവശ്യപ്പെട്ടു. പ്രതികളായ ബിജെപി പ്രവർത്തകർ രക്ഷപ്പെട്ടത് സാക്ഷികളായ സിപിഎമ്മിന്റെയും പ്രവർത്തകരുടെ കൂറുമാറ്റം കൊണ്ടാണ്.
സിപിഎം ബിജെപി രഹസ്യ ബാന്ധവമാണ് ഇതിലൂടെ വെളിവാകുന്നത്. ബിജെപിയുടെയും സിപിഎമ്മിന്റെയും പരസ്പര സഹകരണ മനോഭാവം വർഷങ്ങളായി കേരളത്തിൽ തുടരുകയാണ്. ത്രിപുരയിൽ സിപിഎമ്മിന്റെ എംഎൽഎ തന്നെ ബിജെപിയിൽ ചേർന്നത് ഈ സഹകരണ മനോഭാവത്തിന്റെ പതിപ്പ് മാത്രമാണെന്നും, അദ്ദേഹം പറഞ്ഞു.