ഭാര്യയെ കൊല ചെയ്ത കേസ്: മൃതദേഹത്തോടൊപ്പം കഴിഞ്ഞത് 3 ദിവസം
Mail This Article
ബദിയടുക്ക (കാസർകോട്) ∙ ടാപ്പിങ് തൊഴിലാളിയായ യുവതി കൊല ചെയ്യപ്പെട്ട കേസിലെ പ്രതിയായ ഭർത്താവിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കൊല്ലം മുഖത്തല കണിയാംതോട് നീതു ഭവനിൽ രാധാകൃഷ്ണന്റെ മകൾ നീതുകൃഷ്ണ (28) കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് കൽപറ്റ മൂങ്ങനാനി വീട്ടിൽ സെബാസ്‌റ്റ്യനെ (38) യാണ് എൻമകജെ ഷേണി മഞ്ഞാറയിലെ കോട്ടയം സ്വദേശിയുടെ മെറിലാൻഡ് റബർ എസ്റ്റേറ്റിലെ തോട്ടത്തിലെ വീട്ടിൽ തെളിവെടുപ്പിന് ഹാജരാക്കിയത്.
പൊലീസ് പറയുന്നത്: 27നാണ് കൊല നടന്നത്. കഴുത്ത് ഞെരിച്ചതിനു ശേഷം മരണം ഉറപ്പാക്കുന്നതിന് തുണിയിൽ കുരുക്കുണ്ടാക്കി തൂക്കിപ്പിടിച്ചു. പിന്നീട് തുണിയിൽ പൊതിഞ്ഞ് വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറിയിലേക്ക് മാറ്റി. സംഭവത്തിനു ശേഷം നീതുവിന്റെ ചെയിൻ പെർളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിൽപന നടത്തി. 2000 രൂപ കിട്ടി. മദ്യം വാങ്ങി. മുറിയിലെത്തി കഴിച്ചു.
30ന് നീതു വീട്ടിൽ പോയതായി മറ്റ് ജോലിക്കാരോട് പറഞ്ഞു. അന്ന് രാവിലെ ആന്റോ ഇവിടെ നിന്നു രക്ഷപ്പെട്ടു. 30ന് ദുർഗന്ധം മൂലം സമീപത്ത് താമസിക്കുന്നവർ ഓടിളക്കി അകത്തിറങ്ങി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
നീതുവിന്റെ ബാഗ് അടക്കമുള്ള വസ്ത്രങ്ങൾ തോട്ടത്തിന്റെ വശത്തേക്ക് വലിച്ചറിഞ്ഞത് ഇന്നലെ കണ്ടെടുത്തു. 30, 31 തീയതികളിൽ കോഴിക്കോട് താമസിച്ചു. 1ന് എറണാകുളത്ത് താമസിച്ചു. 2ന് രാവിലെ തിരുവനന്തപുരത്തെ ലോഡ്ജിൽ താമസിച്ചു. ഇവിടെ നിന്നാണു തമ്പാനൂർ പൊലീസിന്റെ സഹായത്തോടെ കാസർകോട് സൈബർ സെൽ പിടികൂടിയത്.
കാസർകോട് പൊലീസ് സൈബർ ഇൻസ്പെക്ടർ കെ.പ്രേംസദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ബദിയടുക്ക എസ്ഐ: കെ.പി.വിനോദ്കുമാർ, വിദ്യാനഗർ എസ്ഐ: ബാലചന്ദ്രൻ, സൈബർ സെൽ എഎസ്ഐ പ്രേമരാജൻ, സിപിഒമാരായ അഭിലാഷ്, ശിവകുമാർ, ഓസ്‌റ്റിൻ തമ്പി എന്നിവരാണുണ്ടായിരുന്നത്.