താലൂക്ക് കെട്ടിടം താവളമാക്കി സാമൂഹിക വിരുദ്ധർ
Mail This Article
കാസർകോട് ∙ താലൂക്ക് ഓഫിസ് കോംപൗണ്ടിൽ അനാഥമായി കിടക്കുന്ന കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. പരിസരം കാടു കയറിയതിനാൽ മാലിന്യം തള്ളലും വ്യാപകം. പഴയ ലാൻഡ് ട്രിബ്യൂണൽ ഓഫിസ്, റവന്യു റിക്കവറി ഓഫിസുകൾ എന്നിവയാണ് ഇവയുടെ പ്രവർത്തനം താലൂക്ക് ഓഫിസ് കോംപൗണ്ടിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്കു മാറിയതോടെ അനാഥ നിലയിലായത്. പിന്നീട് മദ്യപരുടെ വിഹാരകേന്ദ്രമായി ഇവിടം മാറി.
ഒഴിഞ്ഞ മദ്യ കുപ്പികളും പാക്കറ്റുകളും മറ്റും കൊണ്ട് നിറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്യാനും പരിസരം ശുചീകരിക്കാനും ആരും തയാറായതുമില്ല. സമീപത്തെ ഓഫിസിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരും പുറമേയുള്ളവരും ഭക്ഷണാവശിഷ്ടങ്ങൾ അടക്കം ഇവിടേക്കു തള്ളുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായിട്ടും ഇവിടെ വൃത്തി പരിപാലനം നടത്താൻ നടപടികളില്ല.
കഴിഞ്ഞ മന്ത്രിസഭയിൽ ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനുള്ള പദ്ധതി ഉണ്ടായതാണ്. ഇതിനുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും ഭരണാനുമതി ആയില്ല. അതിനിടെ ജിഎസ്ടി ബാധകമായതോടെ എസ്റ്റിമേറ്റ് പുതുക്കണമെന്ന ആവശ്യമായി. 7 കോടി രൂപ ചെലവിൽ നിരമാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് നൽകിയതാണ്. നഗരത്തിലെ പ്രധാന ഭാഗമാണ് വൃത്തികേടായിക്കിടക്കുന്ന ഈ സ്ഥലം.
പകർച്ച വ്യാധി നിയന്ത്രണത്തിനു ബോധവൽക്കരണം നടത്തുമ്പോഴും ഉദ്യോഗസ്ഥ തലത്തിൽ ഇവിടെയുള്ള പ്രധാന പ്രശ്നം പരിഹരിക്കുന്നതിനു നടപടികളില്ല. തഹസിൽദാരുടെ അധികാര പരിധിയിലല്ല കെട്ടിടം എന്നാണ് താലൂക്ക് അധികൃതരുടെ വിശദീകരണം. പൊതുമരാമത്ത് വിഭാഗം അധികൃതരാണ് പരിഹരിക്കേണ്ടതെന്ന് തഹസിൽദാർ പറയുന്നു. മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് ഭരണാനുമതി കിട്ടാതെ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം