രാത്രിസമയത്ത് അമിത ഓട്ടോ ചാർജ്; നടപടി വേണമെന്ന് കാസർകോട് താലൂക്ക് വികസന യോഗം
Mail This Article
കാസർകോട് ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രാത്രികാലങ്ങളിൽ ഓട്ടോറിക്ഷകൾ അമിതചാർജ് ഈടാക്കുന്നുവെന്നും ഓട്ടോറിക്ഷകൾക്ക് അനുവദിച്ചിരുന്ന നൈറ്റ് കാർഡ് പിൻവലിക്കണമെന്നും കാസർകോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പുലർച്ചെയെത്തുന്ന ട്രെയിനുകളിലെ യാത്രക്കാരിൽ നിന്ന് അമിത കൂലി വാങ്ങിയെന്ന പരാതികൾ ഉയരുന്നതിനെ തുടർന്നാണ് യോഗത്തിൽ ഇങ്ങനെ ആവശ്യമുയർന്നത്. നാലിരട്ടിയിലേറെ തുക ചിലർ വാങ്ങിയിരുന്നു.
കുറ്റിക്കോൽ പഞ്ചായത്തിലെ ആനക്കല്ല്, ഇടയിച്ചാൽ, ബേഡകം പഞ്ചായത്തിലെ ചെമ്മക്കാട്, മാവിനക്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടക്കാത്തതിനാൽ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും അടിയന്തരമായി കുടിവെള്ള വിതരണം നടപ്പിലാക്കുക, ബ്ലാർക്കോഡ് അങ്കണവാടി നിർമാണം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചെയ്യുക, ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലമുള്ള വിദ്യാനഗർ ഭാഗത്തെ ട്രാഫിക്ക് ബ്ലോക്ക് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക എന്നിവയും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.എ.സാദിക്ക് ബാഷ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, താലൂക്ക് തലവകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.