ADVERTISEMENT

പെർള ∙ എൻമകജെ ബാലമൂലയിലെ ചിരട്ടക്കരി യൂണിറ്റിലെ കരിയും പുകയും പരിസരമലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പരാതി. ഇരുപത്തഞ്ചോളം വീടുകളിലെ കുടുംബാംഗങ്ങൾക്ക് തലവേദന, ജലദോഷം, ശ്വാസതടസ്സം എന്നിവ മൂലം പരിസരവാസികൾ ദുരിതത്തിലാണ്.വൈകുന്നേരം 6 മുതലാണ് കത്തിക്കുന്നത്. പിറ്റേന്ന് ഉച്ചവരെ തുടരും. കൊച്ചുകുട്ടികളും മുതിർന്നവരും ദുരിതത്തിലാണ്.

പ്രതിദിനം 50 ടൺ വരെ ചിരട്ട അശാസ്ത്രീയമായും സുരക്ഷമില്ലാതെയും കത്തിക്കുന്നതായാണു പരാതി ഉയർന്നിട്ടുള്ളത്. ദിവസവും 2.5 ടൺ കരിയാണ് ഉൽപാദിപ്ക്കുന്നത്. അനുമതി ലഭിച്ച ചെറിയ മുറിയിൽ ഇത്രയും കരി ഉൽപാദിപ്പിക്കാനാകില്ല. 3 വർഷത്തേക്ക് ഇതിനു വ്യവസായ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്ന് അറിയിച്ചിട്ടും ഇതു പാലിക്കപ്പെടാത്തതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിന്റെ പുകയിലും ചൂടുകാറ്റിലും ഫലവൃക്ഷങ്ങൾ നശിക്കുന്നതായും പറയപ്പെടുന്നു. 

പുക ശ്വസിക്കുന്നതും അതിന്റെ ഗന്ധവും മൂലം പട്ടിക വർഗ കോളനിയിലുള്ളവർക്കടക്കം തലവേദനയും ശ്വാസതടസ്സവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശമാണിത്. ഇതിനുള്ള വെള്ളം മൊഗർ തോട്ടിൽ നിന്നാണ് എടുക്കുന്നത്. കർഷികാവശ്യങ്ങൾക്കും ഗാർഹിക ആവശ്യത്തിനുമുള്ള വെള്ളമാണ് ഇതിനു ഉപയോഗിക്കുന്നത്. നീരുറവ പദ്ധതിയിൽപ്പെടുത്തിയ പ്രദേശമാണിത്. മുഖ്യമന്ത്രി, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയ്ക്കു പരാതി നൽകി. ഇതിനെതിരെ പ്രദേശവാസികൾ കർമസമിതി രൂപികരിച്ചു. 12ന് 5ന് ഈ യൂണിറ്റിലേക്ക് മാർച്ചു നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്നുള്ള പുക നാട്ടുകാർക്കും അങ്കണവാടി, എൽപി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും ഇത് അടച്ചുപൂട്ടിയില്ലെങ്കിൽ പ്രദേശത്തുള്ളവർ വല്ലാതെ കഷ്ടപ്പെടുമെന്നും വാർഡ് അംഗവും കർമസിമിതി പ്രസിഡന്റുമായ ശശിധര പ്രതികരിച്ചു. 

പ്രദേശത്തു പുകശല്യം വളരെ കൂടുതലാണ്. വീട്ടിലെ മുതിർന്നവർക്കും മറ്റും ഇതുമൂലം ശ്വാസതടസ്സം ഉണ്ടാകുന്നുണ്ട്. ഈച്ചയുടെ ശല്യം കൂടുതലായി. പല തവണ പരാതി ഉന്നയിച്ചിട്ടും ഒന്നും നടന്നിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com