60 ലക്ഷം രൂപയ്ക്ക് ട്രെയിൻ വാടകയ്ക്ക് എടുത്ത് ചെന്നൈയിലേക്ക്; 19 സ്ലീപ്പർ കോച്ചുകൾ, 3 എസി കോച്ച്

HIGHLIGHTS
  • ചെന്നൈയിൽ മുസ്‍ലിംലീഗ് പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുക്കാൻ മംഗളൂരു, കാസർകോട് സ്റ്റേഷനുകളിൽ നിന്ന് സ്പെഷൽ ട്രെയിൽ പുറപ്പെട്ടത് 400 പ്രവർത്തകർ
ചെന്നൈയിൽ നടക്കുന്ന മുസ്‍ലിംലീഗ് പ്ലാറ്റിനം ജുബിലി ആഘോഷത്തിൽ പങ്കെടുക്കാനായി മംഗളുരുവിൽ നിന്നുള്ള പ്രത്യേക ട്രെയിനിൽ പോകുന്ന ജില്ലയിലെ പ്രവർത്തകർ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ.
ചെന്നൈയിൽ നടക്കുന്ന മുസ്‍ലിംലീഗ് പ്ലാറ്റിനം ജുബിലി ആഘോഷത്തിൽ പങ്കെടുക്കാനായി മംഗളുരുവിൽ നിന്നുള്ള പ്രത്യേക ട്രെയിനിൽ പോകുന്ന ജില്ലയിലെ പ്രവർത്തകർ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ.
SHARE

കാസർകോട്/ മംഗളൂരു ∙ പച്ചക്കൊടി വീശി, പച്ചപ്പതാകകളുമായി ഇന്നലെ വൈകിട്ട് ചെന്നൈയിലേക്ക് പുറപ്പെട്ട സ്പെഷൽ ട്രെയിനിൽ കാസർകോട്, മംഗളൂരു സ്റ്റേഷനുകളിലായി കയറിയത് 400 മുസ്‌ലിം ലീഗ് പ്രവർത്തകർ. ചെന്നൈയിൽ നടക്കുന്ന ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി കോയമ്പത്തൂർ വഴി പോകുന്ന ട്രെയിനിൽ മറ്റു ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും അതതു സ്റ്റേഷനുകളിൽ നിന്നു കയറി. ആകെ 1416 പേർക്കാണ് ട്രെയിനിൽ ബെർത്തുള്ളത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട് തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്. പാലക്കാട് ഡിവിഷനിൽ നിന്ന് 60 ലക്ഷം രൂപ നൽകി വാടകയ്ക്ക് എടുത്ത ട്രെയിൻ ഇന്ന് രാവിലെയോടെ ചെന്നൈയിലെത്തും. മംഗളുരൂവിൽ നിന്ന് ഇന്നലെ വൈകിട്ട് 4ന് പുറപ്പെട്ട  ട്രെയിനിൽ ജില്ലാ–മണ്ഡലം –പഞ്ചായത്ത് നേതാക്കൾക്കു പുറമേ പോഷക സംഘടനാ ഭാരവാഹികളും കയറി. 4.45നാണ് കാസർകോടെത്തിയത്. മുൻകൂട്ടി റജിസ്റ്റർ ചെയ്തവരാണു സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ട്രെയിനിൽ കയറിയത്.

Also read: പച്ച നിറത്തിലുള്ള എൻജിൻ കണ്ടതോടെ  മുദ്രാവാക്യം വിളി; മുസ്‍ലിം ലീഗ് പ്രവർത്തകരുമായി ചെന്നൈയിലേക്ക് സ്പെഷൽ ട്രെയിൻ

ഇതിനു പുറമേ കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെ രാത്രിയിലും ചെന്നൈയിലേക്ക് മറ്റു ട്രെയിനുകളിലും റോഡ് മാർഗവും ഒട്ടേറെ പേർ യാത്ര തിരിച്ചിട്ടുണ്ട്. മുസ്‍ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ, എം,സി.കമറുദീൻ, എംഎൽഎമാരായ എ.കെ.എം.അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ 35 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ഇന്നലെ അവസാനിച്ചു. 

ഇന്നു നടക്കുന്ന പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത് പാർട്ടിയുടെ കരുത്ത് വിളിച്ചോത്തുന്നതിന് പാർട്ടിയുടെ ശക്തി കേന്ദ്രമായ ജില്ലയിൽ നിന്ന് ആയിരത്തിലേറെ ആളുകളാണ് പങ്കെടുക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ എന്നിവർ പറഞ്ഞു. മംഗളൂരുവിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിൽ 19 സ്ലീപ്പർ കോച്ചുകളും 3 എസി കോച്ചുമാണുള്ളത്. പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനായി  ഓരോ ബോഗിയിലും 2 വൊളന്റിയർമാർ വീതം ഉണ്ട്. ഇന്നു രാത്രി 10.30ന് ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് പ്രത്യേക ട്രെയിനിലാണ് ഇവർ മടങ്ങുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS