ADVERTISEMENT

വെള്ളരിക്കുണ്ട്∙ വേനൽ ചൂടിൽ മലയോരം വെന്തുരുകുന്നു.  പ്രധാന പുഴയായ ചൈത്രവാഹിനിയും കൈത്തോടുകളും വറ്റിവരണ്ട് നീരൊഴുക്ക് പൂർണമായും നിലച്ചു. അപൂർവം ചില കയങ്ങളിൽ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ തെളിനീരൊഴുകും പുഴ പദ്ധതിയുടെ ഭാഗമായി  മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്  പുഴയിലെ മണലും മണ്ണും വൻ തോതിൽ നീക്കം ചെയ്തതും വരൾച്ചക്ക് വഴിയൊരുക്കിയെന്ന് നാട്ടുകാർ പറഞ്ഞു. 

ചൈത്രവാഹിനി പുഴയിലെയും ‍പ്രധാന കൈതോടായ മാലോംചാലിന്റെയും  ഇരുഭാഗങ്ങളിലും നൂറുകണക്കിന് മോട്ടറുകൾ ഉപയോഗിച്ചുള്ള  ജലമൂറ്റലും തകൃതിയായി നടക്കുന്നു‍. പഞ്ചായത്ത് അധികൃതർ കർശനമായി നിരോധിച്ചിട്ടും ജലമൂറ്റൽ വ്യാപകമായി തുടരുന്നു. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ സമീപത്തെ കിണറുകളും വറ്റിതുടങ്ങി. മിക്കസ്ഥലങ്ങളിലും  ശുദ്ധജല ക്ഷാമവും രൂക്ഷമായി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ചെറുതും വലുതുമായ പദ്ധതികളും  വറ്റിവരണ്ടു.

യഥാസമയത്ത് പലകകൾ സ്ഥാപിക്കാത്തിനാൽ ഒട്ടുമിക്ക ചെക്ക് ഡാമുകളിലും ഒരുതുള്ളി വെള്ളമില്ല. കമുകും തെങ്ങും ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി തുടങ്ങി. 1500 ഹെക്ടർ സ്ഥലത്ത് കാർഷികാവശ്യത്തിനായി ചൈത്രവാഹിനിയിലെ എരുമക്കയത്ത് 5 കോടിയോളം രൂപ ചിലവിൽ നിർമിച്ച ചെക്ക് ഡാം ഷട്ടർ പിടിപ്പിക്കാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com