സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പ്: സംഘർഷത്തിൽ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസ്
Mail This Article
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് അർബൻ സഹകരണ സൊസൈറ്റി ഭരണ സമിതി തിരഞ്ഞെടുപ്പിൽ സംഘർഷത്തിൽ അൻപതോളം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 3 സംഭവങ്ങളിലാണ് പൊലീസ് കേസെടുത്തത്.
സിഐ രഞ്ജിത്ത് രവീന്ദ്രൻ, സിപിഒ അജിത്ത് എന്നിവർക്കു നേരെ നടന്ന അക്രമത്തിൽ 20 സിപിഎം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ആണ് കേസ്. കോൺഗ്രസ് നേതാവ് എച്ച്.ആർ.വിനീതിന്റെ പരാതിയിൽ നിശാന്ത്, സബിൻ കല്ലഞ്ചിറ, പ്രിയേഷ്, പ്രശാന്ത്, നിഖിൽ, സനീഷ് ഉൾപ്പെടെ 25 പേർക്കെതിരെയാണ് കേസ്.
ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആക്രമിച്ചു എന്നാണ് പരാതി. വോട്ട് ചെയ്യാൻ പോകുകയായിരുന്ന ഉപ്പിലിക്കൈയിലെ ഷിബിനെ മർദിച്ച സംഭവത്തിൽ സബിൻ കല്ലഞ്ചിറ, നിശാന്ത്, പ്രശാന്ത്, വിപിൻ, വിജയൻ തുടങ്ങി കണ്ടാലറിയാവുന്ന 40 പേർക്കെതിരെ ആണ് കേസ് എടുത്തത്. ചിറ്റാരിക്കാൽ സിഐ രഞ്ജിത്ത് രവീന്ദ്രൻ, ഹൊസ്ദുർഗ് സിവിൽ പൊലീസ് ഓഫിസർ കെ.വി.അജിത്ത്, കാസർകോട് ഡിഎച്ച്ക്യു ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥൻ സുജൽ എന്നിവരെ ആക്രമിച്ച സംഭവത്തിൽ വിപിൻ ബല്ല, അനീഷ് ചാമുണ്ഡിക്കുന്ന്, വിനീഷ്, ഷിബിൻ മന്യോട്ട്, ബാബു തുടങ്ങിയ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസുണ്ട്.