കാഞ്ഞങ്ങാട് മണ്ഡലത്തിലെ റോഡിന്റെ വിഷയം പറയാൻ മന്ത്രിയെ കണ്ടത് ഉദുമ എംഎൽഎ!; സിപിഎമ്മിനെതിരെ സിപിഐ
Mail This Article
രാജപുരം ∙ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ റോഡ് പണി വൈകുന്നതു സംബന്ധിച്ചു മന്ത്രിയോടു പരാതി പറയാൻ ഉദുമ മണ്ഡലത്തിലെ എംഎൽഎയും സിപിഎം നേതാവും പോയതു സംബന്ധിച്ചു വിവാദം. ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ മണ്ഡലത്തിലെ റോഡിന്റെ വിഷയത്തിൽ സിപിഎം നേതൃത്വം സി.എച്ച്.കുഞ്ഞമ്പു എംഎൽഎക്കൊപ്പം മന്ത്രിയെ കണ്ടത് എന്തിനെന്ന് സിപിഐ ചോദിക്കുന്നു. സിപിഐയുടെ ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാത നവീകരണത്തിന്റെ മെല്ലെപ്പോക്കുമായി ബന്ധപ്പെട്ട വിഷയമാണ് സിപിഐ–സിപിഎം ഭിന്നതയിലേക്കെത്തുന്നത്.
കരാറുകാരന്റെ അനാസ്ഥയെ തുടർന്നു നിലച്ച റോഡ് നവീകരണം വേഗത്തിലാക്കാൻ സിപിഎം ഏരിയാ സെക്രട്ടറിയാണ് സിപിഐയിൽ നിന്നുള്ള സ്ഥലം എംഎൽഎയായ ഇ.ചന്ദ്രശേഖരനെ കൂട്ടാതെ ഉദുമ എംഎൽഎയോടൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടത്. എന്നാൽ ഇതിൽ സിപിഐയ്ക്കുള്ളിൽ അതൃപ്തി ഉടലെടുത്തു.
റോഡ് വികസന സമിതിയുടെ വാട്സാപ് ഗ്രൂപ്പിൽ സിപിഐ, സിപിഎം പ്രാദേശിക നേതൃത്വവും റോഡ് വികസന സമിതി ചെയർമാനായ പഞ്ചായത്ത് പ്രസിഡന്റും ഇതു സംബന്ധിച്ചു പരസ്പരം വിശദീകരണവുമായി രംഗത്തെത്തി.