തൃക്കരിപ്പൂർ ∙ പൊലീസ് വാഹനം പെട്ടെന്നു വന്നു നിർത്തിയപ്പോൾ അതിഥിത്തൊഴിലാളികൾ ഒന്നു പകച്ചു. 3 പേർ പിന്നെ ഓടി രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസും പിന്നാലെ ഓടി. ഓടി പിടിച്ചപ്പോൾ കിട്ടിയത് കിലോയിൽ അധികം ലഹരി മരുന്നും വിൽപന വഴികളും.കഴിഞ്ഞ ദിവസം പടന്ന പഞ്ചായത്തിലെ എടച്ചാക്കൈയിലാണ് സംഭവം. ചന്തേര എസ്ഐ എം.വി.ശ്രീദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പല വഴികളിലൂടെ പരിശോധനയ്ക്കു വരുന്നതിനിടയിൽ എടച്ചാക്കൈയിൽ സ്വകാര്യ വ്യക്തി അതിഥിത്തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ വീടിനു മുന്നിൽ വാഹനം നിർത്തി.
പൊലീസ് വണ്ടിയാണെന്നു തിരിച്ചറിഞ്ഞതോടെയാണ് അവിടെയുണ്ടായിരുന്ന 3 പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ബംഗാൾ അമയ്പൂരിലെ ലാൽ ചന്ദ് (35), അബ്ദുൽ റസാഖ് (25), സമീർ ഷെയ്ഖ് (40) എന്നിവരാണ് പിടിയിലായത്. ഒരു കിലോയിൽ അധികം തൂക്കമുള്ള കഞ്ചാവും ലഹരി ബീഡികളും പാൻ മസാലകളും ഇവരിൽ നിന്നു പിടികൂടി. കഞ്ചാവ് ചെറിയ പൊതികളാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനു വേണ്ടിയാണെന്നു പൊലീസ് പറഞ്ഞു.
പിടിയിലായ സംഘം ഇടയ്ക്കിടെ കേരളം വിട്ട് പുറത്തു പോകുകയും കഞ്ചാവ് ശേഖരിച്ച് നടന്നു വിൽപന നടത്തുകയും ചെയ്യുന്നരാണെന്ന സൂചനയുണ്ട്. ഇവരുടെ യാത്രകൾ സംബന്ധിച്ചും ഇവരുമായി ബന്ധം പുലർത്തുന്ന ഇടനിലക്കരെക്കുറിച്ചും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി സാധനങ്ങൾ സ്ഥിരമായി ഉപയോഗിച്ചു വരുന്നവരെ സംബന്ധിച്ചുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നുണ്ട്.
അറസ്റ്റ് ചെയ്തവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.നിർമാണ തൊഴിൽ മേഖലയിലേക്കും മറ്റുമായി ഏജന്റുമാർ കൊണ്ടുവരുന്ന അതിഥി തൊഴിലാളികളിൽ ചിലർ എളുപ്പം പണം ഉണ്ടാക്കുന്നതിനു ലഹരി വിൽപന ഏജന്റുമാരായി പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ സൂചനയുണ്ട്.