മുഴുവൻ ആസ്തികളും വിറ്റു കടം തീർക്കാൻ മാലക്കല്ല് മലനാട് സൊസൈറ്റി; നൽകാനുള്ളത് 3 കോടിയോളം രൂപ
Mail This Article
രാജപുരം∙ കടബാധ്യത തീർക്കാൻ മുഴുവൻ ആസ്തികളും വിൽപന നടത്താനൊരുങ്ങി മാലക്കല്ല് മലനാട് സൊസൈറ്റി. സിപിഎം ഉടമസ്ഥതയിലുള്ള മാലക്കല്ല് മലനാട് റബർ ആൻഡ് അദർ അഗ്രികൾചർ മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സഹകരണ സംഘമാണ് (മലനാട് സൊസൈറ്റി) സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാലക്കല്ലിലെ പ്രധാന ഓഫിസ് കെട്ടിടം ഉൾപ്പെടെ മുഴുവൻ സ്ഥലങ്ങളും കെട്ടിടങ്ങളും വിൽപനയ്ക്ക് വച്ചിരിക്കുന്നത്. കള്ളാർ വില്ലേജിൽ മാലക്കല്ല് ടൗണിലെ 11.25 സെന്റ് സ്ഥലവും പ്രധാന ഓഫിസ് കെട്ടിടവും ഉൾപ്പെടെയാണ് വിൽപന നടത്തുന്നത്. കള്ളാർ വില്ലേജിലെ തന്നെ പെരുമ്പള്ളി, പറക്കയം, പനത്തടി വില്ലേജിലെ പാണത്തൂർ, പനത്തടി എന്നിവിടങ്ങളിലെ സ്ഥലവും കെട്ടിടങ്ങളുമാണ് വിൽപന നടത്തുന്നത്.
സൊസൈറ്റി നടത്തിയിരുന്ന ചിട്ടി കാലാവധി കഴിഞ്ഞും ചിട്ടി തുക നൽകാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് സൊസൈറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പുറത്തായത്. പ്രശ്നം രൂക്ഷമായതോടെ കഴിഞ്ഞ നവംബർ മാസം സിപിഎം പനത്തടി ഏരിയ നേതൃത്വം ഇടപെട്ട് ഒരു മാസത്തിനകം മുഴുവൻ പണവും നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പറഞ്ഞ തീയതിക്കകം പണം നൽകാൻ സൊസൈറ്റിക്ക് സാധിച്ചില്ല. തുടർന്ന് നിക്ഷേപകർ മാലക്കല്ലിലെ പ്രധാന ഓഫിസിൽ എത്തിയിരുന്നു. അവസാനം മാർച്ച് 31ന് തുക നൽകാമെന്ന് പറയുകയായിരുന്നു.
ഇതിനിടയിൽ ചിട്ടി തുകയിൽ പലർക്കായി തുക തിരിച്ച് നൽകിയിരുന്നു. ഇനി 3 കോടിയോളം രൂപയാണ് ചിട്ടിയിൽ ചേർന്നവർക്കും, സ്ഥിര നിക്ഷേപകർക്കുമായി സൊസൈറ്റി കൊടുത്ത് തീർക്കാനുള്ളത്. അതേ സമയം 2 കോടി രൂപ ചിട്ടി വിളിച്ചവർ തിരിച്ചടയ്ക്കാൻ ബാക്കിയുള്ളതായി സൊസൈറ്റി അധികൃതർ പറയുന്നു. കടബാധ്യത തീർക്കാൻ സ്ഥലങ്ങളും കെട്ടിടങ്ങളും വിൽപന നടത്തിയാൽ കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടായിരുന്ന മലനാട് സൊസൈറ്റിക്ക് ഇരിയയിലെ ഒരേക്കർ സ്ഥലം മാത്രമായിരിക്കും സ്വന്തമായി ഉണ്ടാകുക. 28ന് ഉച്ചകഴിഞ്ഞ് 3ന് മാലക്കല്ലിലെ ഓഫിസിൽ ലേലം നടക്കും.