ADVERTISEMENT

രാജപുരം ∙ റോഡ് നനയ്ക്കാൻ കരാറുകാരൻ നടത്തുന്ന ജലമൂറ്റൽ ‍മൂലം ദുരിതത്തിലാകുന്നത് കൊട്ടോടി പുഴയോരത്തെ നൂറോളം വരുന്ന കർഷകർ. കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ നവീകരണം നടക്കുന്ന പൂടംകല്ലിൽ നിന്നു കള്ളാർ വരെയുള്ള ഭാഗത്തെ പൊടിശല്യം കുറയ്ക്കാനാണു കൊട്ടോടി പുഴയിൽ നിന്നും കരാറുകാരൻ ദിവസങ്ങളായി ജലമൂറ്റുന്നത്‍. മുൻ വർഷങ്ങളെ അപേക്ഷിച്ചു ജലക്ഷാമം രൂക്ഷമായ പുഴയിൽ നിന്നു ദിവസവും അമിത ജലമൂറ്റൽ കൂടി തുടങ്ങിയതോടെ പുഴ വറ്റി വരണ്ട നിലയിലാണ്.

ഒരു ദിവസം 2 ലക്ഷം ലീറ്ററിൽ അധികം വെള്ളമാണ് പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗം നനയ്ക്കാൻ ടാങ്കർ ലോറികൾ ഉപയോഗിച്ച് എടുക്കുന്നത്. കരാറുകാരന്റെ അനാസ്ഥ മൂലം റോഡ് പണി നീണ്ടുപോയതാണ് റോഡിലെ പൊടിശല്യം കൂടാൻ‌ കാരണമായത്. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് റോഡ് വികസന സമിതി യോഗം ചേർന്ന് കരാറുകാരനോട് റോഡിൽ വെള്ളം നനയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, നിർമാണം വീണ്ടും മന്ദഗതിയിലായി പിന്നീടും പുഴയിൽ നിന്ന് വെള്ളം എടുക്കാൻ തുടങ്ങിയതോടെ വെള്ളം കുറഞ്ഞു. ഇതോടെ പുഴയോരത്തെ കർഷകർ പഞ്ചായത്ത് പ്രസി‍ഡന്റിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പുഴയുടെ ഇരുവശങ്ങളിലും കമുക് കർ‌ഷകരാണ്. വെള്ളം കുറഞ്ഞതോടെ കൊട്ടോടി, നാണംകുടൽ, ഗ്രാഡിപ്പള്ള, വാഴവളപ്പ്, തോണിക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ കൃഷികൾക്ക് ജലസേചനം നടത്താൻ വെള്ളം ലഭിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പുഴയിലെ ജലനിരപ്പു കുറഞ്ഞതോടെ കിണറുകളിലും തോടുകളിലും വെള്ളം വറ്റി. നാണംകുടൽ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണവും‍ താളം തെറ്റി. ഇനിയും ജലമൂറ്റൽ തുടർന്നാൽ വാഹനം തടയാനുള്ള തീരുമാനത്തിലാണ് കർഷകർ.

സംസ്ഥാന പാത നവീകരണം ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥ കാരണം കുടിവെള്ളമില്ലാതെ ദുരിതത്തിലായതു ഞങ്ങളാണ്. റോഡ് നനയ്ക്കാനെന്ന പേരിൽ രാവിലെ മുതൽ 2 ടാങ്കർ ലോറികളിലാണ് വലിയ മോട്ടർ ഉപയോഗിച്ച് കൊട്ടോടി പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്തെടുക്കുന്നത്. പുഴയിൽ ഇത്രയും ജലക്ഷാമം ഇതിന് മുൻപ് അനുഭവപ്പെട്ടിട്ടില്ല. വെള്ളം വറ്റിയതോടെ വിളകൾ കരിഞ്ഞുണങ്ങുകയാണ്. കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും പുഴയിലെ വെള്ളമാണ് ആശ്രയം. കരാറുകാരന്റെ ജലമൂറ്റൽ തടയാൻ നടപടിയുണ്ടാകണം.   ബി.രമ, കർഷക

കൊട്ടോടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നതു പുഴയിലെ വെള്ളമാണ്. നൂറ്റിയൻപതോളം കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്നതും ഇവിടെ നിന്നാണ്. ഇത്തവണ വേനൽ ശക്തമായതോടെ‍ പുഴയിലെ നീരൊഴുക്ക് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.‍ ഇതു ജലവിതരണത്തെ പ്രതികൂലമായി ബാധിക്കും. ഇതിനിടയിലാണ് റോഡ് പണിയുടെ പേരിൽ ലക്ഷക്കണക്കിന് ലീറ്റർ വെള്ളം ദിവസവും ഊറ്റുന്നത്. ഇതിനു നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വെള്ളത്തിന് പുഴയെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലാകും.   കൃഷ്ണൻ കൊട്ടോടി പ്രസിഡന്റ്, കെവിവിഇഎസ് കൊട്ടോടി യൂണിറ്റ്

കൊട്ടോടി പുഴയിൽ‌ നിന്നു ടാങ്കർ‌ ലോറികൾ ഉപയോഗിച്ച് അമിതമായി ജലമൂറ്റൽ നടത്തുന്നതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പ്രശ്നം കള്ളാർ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജലമൂറ്റലിനു നിയന്ത്രണം ഉണ്ടാകും. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുള്ള നവീകരണത്തിനു കൂട്ടു നിൽക്കാനാകില്ല. പൊടിശല്യം മൂലം പാതയോരത്തെ ജനങ്ങൾ കഷ്ടപ്പെടാതിരിക്കാൻ കരാറുകാരനോട് റോഡ് പണി വേഗത്തിൽ തീർക്കാൻ ആവശ്യപ്പെടുകയാണു വേണ്ടത്.   ജോസ് പുതുശേരിക്കാലായിൽ പഞ്ചായത്തംഗം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com