തൃക്കരിപ്പൂർ ∙ മീൻപിടിത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. തിരിച്ചിറക്കാൻ കഴിയാത്തതിനാൽ പൊളിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രി വലിയപറമ്പ് ബീച്ചിനു സമീപത്താണു സംഭവം. ബോട്ടിലുണ്ടായിരുന്ന 5 മത്സ്യത്തൊഴിലാളികളും പരുക്കില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11നു ശേഷമാണ് കാഞ്ഞങ്ങാട് ഭാഗത്തു നിന്നു വന്ന ഫർഹാന ബോട്ട് അപകടത്തിൽ പെട്ടത്. കനത്ത കാറ്റിൽ നിയന്ത്രണം വിട്ടു കരയിലേക്കു തള്ളിക്കയറിയെന്നാണ് ബോട്ടിലുണ്ടായിരുന്നവരുടെ വിശദീകരണം. അതേസമയം, കര ഭാഗം വഴി ബോട്ട് കടന്നു പോയതാണ് അപകടത്തിൽ പെട്ടതിനു പിന്നിലെന്ന് ഇതേക്കുറിച്ചു പരിശോധന നടത്തിയ അധികൃതരും പറഞ്ഞു. കടലിൽ വലയും കണ്ടെത്തി.

കരയിലൂടെ കടന്ന ബോട്ടിനു കനത്ത കാറ്റ് പിടിച്ചതും കടൽ പ്രക്ഷുബ്ധമായതും ഇടിച്ചു കയറുന്നതിനു കാരണമായി. കരയിൽ മണലിൽ പുതഞ്ഞുതാണ ബോട്ട് തിരിച്ചു കടലിലേക്ക് ഇറക്കാൻ വയ്യാത്ത സാഹചര്യത്തിൽ മണ്ണുമാന്തിയന്ത്രവും മറ്റും കൊണ്ടുവന്നു പൊളിച്ചു നീക്കി ബോട്ട് എൻജിൻ സുരക്ഷിതമാക്കി. കരയിൽ നിന്ന് അകലെയല്ലാതെ നിയമം ലംഘിച്ചു മീൻ പിടിത്തം നടത്തുന്ന ബോട്ടുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് അറിയാമായിരുന്നിട്ടും വേണ്ടത്ര സൂക്ഷ്മത ഇല്ലാതെയും അലംഭാവം കാട്ടിയും മീൻ പിടിത്തം നടത്തുന്നതായും ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.